കൊച്ചി: പോലീസ് അന്വേഷണത്തിലെ പിഴവുകൾ മൂലം കുറ്റവാളികൾ രക്ഷപ്പെടാനിടയാകുന്നതായി ഹൈകോടതി. പരമ്പരാഗത രീതി മാത്രം ആശ്രയിച്ച് അന്വേഷണം നടത്തുന്നതിലൂടെ പ്രോസിക്യൂഷൻ വാദവും ദുർബലപ്പെടുന്നതായി ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഈ സാഹചര്യം മറികടക്കാൻ ശാസ്ത്രീയ അന്വേഷണ രീതികൾ വേണം. ഇത് സംബന്ധിച്ച് തുടക്കക്കാരടക്കം പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ആഭ്യന്തര വകുപ്പ് കേന്ദ്രീകൃത വിജ്ഞാന സംവിധാനം സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു.
ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ മാതാവിന് സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കിയ ഉത്തരവിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ നിരീക്ഷണം. 2018ലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം.