മാനന്തവാടി: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടുപ്രതികൾ പിടിയിൽ. അർഷിദ്, അഭിരാം എന്നിവരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. വാഹനം ഓടിച്ചത് പച്ചിലക്കാട് സ്വദേശി അർഷിദാണെന്ന് പൊലീസ് നേരത്തെതിരിച്ചറിഞ്ഞിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നത് പച്ചിലക്കാട് സ്വദേശികളായ രണ്ടു പേരും പനമരം വാടോച്ചാൽ സ്വദേശികളായ രണ്ട് യുവാക്കളും ആയിരുന്നെന്ന് അന്വേഷണസംഘത്തിന് വിവരം കിട്ടിയിരുന്നു.
കൂടൽക്കടവ് തടയിണയിൽ കുളിക്കാൻ എത്തിയ യുവാക്കൾ ചെമ്മാട് ഉന്നതിയിലെ മാതനെ കഴിഞ്ഞ ദിവസമാണ് വാഹനത്തിൽ വലിച്ചിഴച്ച് പരിക്കേൽപ്പിച്ചത്. നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മാതൻ. ഇവർ സഞ്ചരിച്ച വാഹനം പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. മാതന്റെ ഇരു കാലിന്റെ ഉപ്പൂറ്റിയിലേയും ശരീരത്തിന്റെ പിൻഭാഗത്തെ തൊലിയും റോഡിൽ ഉരഞ്ഞു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കാറിന്റെ വാതിലിൽ കുടുങ്ങി മാതന്റെ ഇടതുകൈയുടെ തള്ള വിരൽ മുറിഞ്ഞതായും മെഡിക്കൽ രേഖകൾ പറയുന്നു.
കൂടൽക്കടവ് ചെക്ക്ഡാം കാണാനെത്തിയവരാണ് മാതനെ ഉപദ്രവിച്ചത്. ഡിസംബർ 15 നു വൈകിട്ട് 5.30-നു മാനന്തവാടി- പുൽപ്പള്ളി റോഡിലെ കൂടൽക്കടവിലാണ് സംഭവം. ചെക്ക് ഡാം കാണാനെത്തിയവർ രണ്ടു സംഘങ്ങളായി തിരിഞ്ഞു ബഹളമുണ്ടാക്കിയിരുന്നു. ഇതിൽ ഒരു ടീമിന്റെ കാർ മാനന്തവാടി- പുൽപ്പള്ളി റോഡിലെ കൂടൽക്കടവ് കവലയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ചെക്ക്ഡാമിന്റെ ഭാഗത്തു നിന്നുവരുന്ന കാർ എറിഞ്ഞു തകർക്കാനുള്ള മുന്നൊരുക്കത്തിലായിരുന്നു നിർത്തിയിട്ട കാറിലുണ്ടായിരുന്നവരെെന്നാണ് ലഭിക്കുന്ന വിവരം. എന്താണ് വിഷയമെന്ന് ചോദിച്ച മാതനെ കാറിന്റെ വാതിലടച്ചു വലിച്ചിഴച്ചു കാർ ഓടിക്കുകയായിരുന്നു. ഇരുന്നൂറു മീറ്ററോളം മാതനെ വലിച്ചിഴച്ചു റോഡിലൂടെ കൊണ്ടുപോയി.
കാറിലുണ്ടായിരുന്നവരെ മറ്റൊരു വാഹനത്തിന്റെ സഹായത്തോടെ പ്രദേശവാസികൾ പിടികൂടാൻ നോക്കിയെങ്കിലും മാതനെ ഉപേക്ഷിച്ചു കാറുമായി സംഘം കടന്നു കളയുകയായിരുന്നു. മാതനെ നാട്ടുകാരാണ് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലിച്ചിഴച്ച കാറിന് പിന്നിൽ വന്ന കാറിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വൻ വിവാദമായത്.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ.ആർ. കേളു നിർദേശം നൽകിയിരുന്നു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് ജില്ലാ പോലീസ് മേധാവിക്കാണ് മന്ത്രി നിർദേശം നൽകി. പ്രിയങ്കഗാന്ധി എം.പി. വയനാട് കലക്ടർ ഡി.ആർ. മേഘശ്രീയെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു. സംഭവത്തിൽ കർശന നടപടി വേണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.