ശാരീരിക പ്രശ്നങ്ങൾ അലട്ടുന്നതിനൊപ്പം കാൽമുട്ടിന് വേദനയുണ്ട്. രണ്ട് മാസമായി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ശാരീരിക പ്രശ്നങ്ങൾ അലട്ടുന്നതിനാലാണ് സജീവ രാഷ്ട്രീയം ഒഴിവാക്കുന്നതെന്ന് കൊട്ടാരക്കര മുൻ സിപിഎം എംഎൽഎ പി.ആയിഷ പോറ്റി. എന്നാൽ പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് തീരുമാനത്തിന് പിന്നിലെന്ന് സൂചനയുണ്ട്. എന്നാൽ ഇതെല്ലാം നിഷേധിച്ചാണ് വാർത്താസമ്മേളനം നടത്തിയത്.
“ഒന്നും ചെയ്യാൻ കഴിയാതെ പാർട്ടിയിൽ ഇങ്ങനെ തുടരുന്നത് ശരിയല്ല. പാർട്ടി എന്നെ അവഗണിച്ചു എന്നൊന്നും പറയുന്നില്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. മണ്ഡലത്തിൽ നിന്നും മൂന്ന് തവണ ജയിച്ചു. ഞാൻ മാറിയാൽ മാത്രമല്ലേ മറ്റൊരാൾക്ക് വരാൻ കഴിയുകയുള്ളൂ.” എന്നായിരുന്നു ആയിഷ പോറ്റിയുടെ പ്രതികരണം.
നേരത്തെ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗത്വത്തിൽ നിന്നും ആയിഷ പോറ്റിയെ സിപിഎം ഒഴിവാക്കിയിരുന്നു. ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയത് എന്നാണ് സിപിഎം നൽകിയ വിശദീകരണം. സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററായി ഇപ്പോഴും തുടരുന്നുണ്ട്.