പുണെ: പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ കൂറ്റൻ വിജയവുമായി ചരിത്രം കുറിച്ച് ന്യൂസിലൻഡ് New Zealand made history. 113 റൺസിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 359 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 245 റൺസിന് പുറത്തായി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സിൽ കിവീസ് ഉയർത്തിയ 359 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റൺസിന് പുറത്തായി. ഒന്നാം ഇന്നിങ്‌സിൽ ഏഴും രണ്ടാം ഇന്നിങ്‌സിൽ ആറുമടക്കം 13 വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സാന്റ്‌നറാണ് ഇന്ത്യയെ തകർത്തത്.
താരത്തിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടമാണിത്. കിവീസിനു മുന്നിൽ സ്പിൻ കെണിയൊരുക്കിയ ഇന്ത്യ, സാന്റ്‌നറുടെ പന്തുകൾക്കു മുന്നിൽ കറങ്ങിവീഴുകയായിരുന്നു. അജാസ് പട്ടേൽ രണ്ടു വിക്കറ്റ് വീഴ്ത്തി.
സ്‌കോർ: ന്യൂസീലൻഡ് – 259/10, 255/10, ഇന്ത്യ – 156/10, 245/10.
ഇതോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കിവീസ് സ്വന്തമാക്കി (2-0). പരമ്പരയിലെ അവസാന ടെസ്റ്റ് നവംബർ ഒന്നിന് മുംബൈയിലാണ്. 1955-56 മുതൽ ഇന്ത്യയിൽ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസീലൻഡിന്റെ ഇന്ത്യൻ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. ഇതുവരെ കളിച്ച 13 ടെസ്റ്റ് പരമ്പരകളിൽ 10-ലും ഇന്ത്യയ്ക്കായിരുന്നു ജയം.
രണ്ട് പരമ്പരകൾ സമനിലയിലായപ്പോൾ ഇത്തവണ കിവീസ് ജയം സ്വന്തമാക്കി.
2012-നു ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര തോൽവിയാണിത്. 4331 ദിവസങ്ങൾ സ്വന്തമാക്കിവെച്ച റെക്കോഡ് ഒടുവിൽ ടീം ഇന്ത്യയ്ക്ക് നഷ്ടമായി. 2012-ൽ ഇംഗ്ലണ്ടിനോടായിരുന്നു നാട്ടിൽ ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പര തോൽവി (2-1).
അർധ സെഞ്ചുറി നേടി അൽപമെങ്കിലും പൊരുതിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ജയ്‌സ്വാൾ 65 പന്തിൽ ഒമ്പതു ഫോറും മൂന്നു സിക്‌സുമടക്കം 77 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ (8) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. വിരാട് കോലി (17), ശുഭ്മാൻ ഗിൽ (23), സർഫറാസ് ഖാൻ (9) എന്നിവരും സാന്റ്‌നറിനു മുന്നിൽ തന്നെ വീണു. ഋഷഭ് പന്ത് (0) റണ്ണൗട്ടായി. 84 പന്തിൽ 42 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ പോരാട്ടവും അവസാനിച്ചതോടെ ഇന്ത്യയുടെ പതനം പൂർത്തിയായി.
നേരത്തേ 103 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡ്, രണ്ടാം ഇന്നിങ്‌സിൽ 255 റൺസിന് ഓൾഔട്ടായിരുന്നു. അഞ്ചിന് 198 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് 57 റൺസ് ചേർക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകളും നഷ്ടമായി.
86 റൺസെടുത്ത ക്യാപ്റ്റൻ ടോം ലാഥമായിരുന്നു രണ്ടാം ഇന്നിങ്‌സിൽ കിവീസിന്റെ ടോപ് സ്‌കോറർ. ടോം ബ്ലൻഡെൽ (41), ഗ്ലെൻ ഫിലിപ്‌സ് (48) എന്നിവരും കറങ്ങിത്തിരിയുന്ന പിച്ചിൽ മികച്ച പ്രകടനം നടത്തി.