തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.The DGP’s investigation report into the complaints against ADGP MR Ajith Kumar has been handed over to the government
ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. പിവി അന്‍വറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുളളത്.
റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്നാണ് വിവരം. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിലുളള തന്റെ കണ്ടെത്തലുകള്‍ ധരിപ്പിക്കും.
അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും.
അന്വേഷണത്തിന്റെ സമയപരിധി ഒക്‌ടോബര്‍ 3 ന് അവസാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത് വൈകുകകയായിരുന്നു.
റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതില്‍ വേഗത്തില്‍ തീരുമാനമുണ്ടായേക്കും.
മാമി തിരോധാന കേസ് ഉള്‍പ്പെടെ എഡിജിപി അട്ടിമറിക്കാന്‍ ശ്രമിച്ചതായി അന്‍വര്‍ ഉന്നയിച്ച നാലു കേസുകള്‍, പൂരം അട്ടിമറി, എസ്പി ഓഫീസിലെ മരംമുറി, കടത്തിയ സ്വര്‍ണം പിടികൂടി പങ്കിട്ടെടുക്കല്‍, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. ഇതില്‍ മാമി തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിനും അനധികൃത സ്വത്തുസമ്പാദനം വിജിലന്‍സിനും നല്‍കിയതിനാല്‍ അവയില്‍ റിപ്പോര്‍ട്ട് ഉണ്ടായേക്കില്ല.
അതേ സമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എഡിജിപി അജിത് കുമാറിനെ കൈയ്യൊഴിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞതായുള്ള സൂചനകള്‍ പുറത്ത് വന്നു. ഇന്ന് ഉച്ച കഴിഞ്ഞ് നടന്ന ശബരിമല അവലോകന യോഗത്തില്‍ നിന്ന് ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനായിട്ടും അജിത് കുമാറിനെ മാറ്റി നിര്‍ത്തിയത് അദ്ദേഹത്തെ ചുമതലയില്‍ നിന്നും മാറ്റാനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടാണെന്ന് വിലയിരുത്തല്‍.
ഡിജിപി പങ്കെടുത്ത ശബരിമല അവലോകന യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ എഡിജിപിയോട് ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന സൂചനകള്‍.
അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എ തൊടുത്തുവിട്ട ആരോപണങ്ങള്‍ സര്‍ക്കാരിനെയും പാര്‍ട്ടിയേയും തിരിഞ്ഞുകുത്തുന്നു എന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. പ്രത്യേകിച്ച് സിപിഎമ്മുമായി ഏറെ അടുത്തിരുന്ന മുസ്ലിം സമുദായം പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്ന വിലയിരുത്തലുകള്‍ക്കിടെ ഇനിയും അജിത് കുമാറിനെ സംരക്ഷിക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലുണ്ട്.
അതേസമയം, ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നതുപോലുള്ള ആരോപണങ്ങള്‍ ഒരു ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ പദവിയില്‍ നിന്നും മാറ്റാന്‍ തക്ക കാരണങ്ങളല്ല. അങ്ങനെ വന്നാല്‍ ടിപി സെന്‍കുമാറിനെപ്പോലെ അജിത് കുമാര്‍ അതേ കസേരയില്‍ തിരികെയെത്തും.
എന്നാല്‍ തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ അദ്ദേഹത്തിന്‍റെ പങ്ക് വ്യക്തമാകുകയോ അനധികൃത സ്വത്ത് സമ്പാദനം എന്ന ആരോപണത്തില്‍ തെളിവ് ലഭിക്കുകയോ ചെയ്താല്‍ നടപടി ആകാം.
പക്ഷേ അതിന് ശക്തമായ അന്വേഷണ റിപ്പോര്‍ട്ട് കൂടിയേ തീരൂ. അത് കണ്ട് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ആകാനും പാടില്ല. അതിനാലാണ് അനില്‍ കുമാറിനെതിരായ അന്വേഷണത്തിന്‍റെ ചുമതല ഡിജിപിയ്ക്ക് നല്‍കിയത്.
റിപ്പോര്‍ട്ട് കുറ്റമറ്റതല്ലെങ്കില്‍ നടപടിയെടുക്കുക പ്രായോഗികമാകില്ല. മാധ്യമങ്ങളിലെ കോലാഹലങ്ങളും സിപിഎം പോലുള്ള കക്ഷികളുടെ ആവശ്യവും മാത്രം പരിഗണിച്ച് നടപടി സാധ്യമല്ല. അതിനാല്‍ സര്‍ക്കാര്‍ നടപടിക്രമങ്ങളിലൂടെ അജിത് കുമാറിനെ മാറ്റി നിര്‍ത്തുകയെന്നതാണ് സര്‍ക്കാര്‍ നീക്കം.
ഇപ്പോള്‍ അതിലേയ്ക്ക് കാര്യങ്ങള്‍ എത്തി തുടങ്ങിയിരിക്കുന്നു എന്ന സൂചനയാണ് ശബരിമല അവലോകന യോഗത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
ഏകോപനം നിര്‍വഹിക്കാന്‍ ആ കസേരയില്‍ ഉണ്ടാകില്ലെന്നുറപ്പുള്ള ആളെ എന്തിന് അവലോകന യോഗത്തില്‍ പങ്കെടുപ്പിക്കണം എന്നതായിരിക്കാം സര്‍ക്കാര്‍ തീരുമാനം.