കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് രാജിവച്ചു. പ്രസിഡൻറ് മോഹൻലാലിനെ രാജി കത്ത് ഈമെയിലിൽ അയക്കുകയായിരുന്നു.Actor Siddique resigned from the post of Amma General Secretary
ഗുരുതരമായ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖ് രാജിവച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജി പ്രതീക്ഷിച്ചിരിക്കുകയാണ് അപ്രതീക്ഷിതമായി സിദ്ദിഖ് രാജിവയ്ക്കുന്നത്.
സിദ്ദിഖിൽ നിന്നും ലൈഗികാതിക്രമം നേരിടേണ്ടി വന്നുവെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിനോട് ആയിരുന്നു പ്രതികരണം.
പ്ലസ് ടു കഴിഞ്ഞ് മോഡലിംഗ് രംഗത്ത് സജീവമായ സമയത്തായിരുന്നു സിദ്ദിഖുമായി പരിചയത്തിൽ ആകുന്നത്. തന്നോട് ഇങ്ങോട്ട് സംസാരിക്കുകയായിരുന്നു. ആദ്യം സന്ദേശം വന്നത് വ്യാജ അക്കൗണ്ടിൽ നിന്നാണ് എന്നായിരുന്നു കരുതിയത്. എന്നാൽ പിന്നീട് സ്വന്തം അക്കൗണ്ട് ആണെന്ന് മനസിലായി.
ഒരിക്കൽ തന്നെ സിനിമയുടെ പ്രിവ്യൂ കാണാനായി സിദ്ദിഖ് ക്ഷണിച്ചു. താൻ പോയി. സിനിമയ്ക്ക് ശേഷം മസ്‌ക്കറ്റ് ഹോട്ടലിൽ ആയിരുന്നു അതിന്റെ ചർച്ചയുണ്ടായിരുന്നത്. ചർച്ചയ്ക്കായി ഹോട്ടലിൽ എത്തിയപ്പോൾ തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തി. തന്നെ സിദ്ദിഖ് അഡ്ജസ്റ്റ്‌മെന്റിന് വിളിച്ചു എന്ന് മാത്രമേ പുറംലോകത്തിന് അറിയുകയുള്ളൂ എന്നും നടി പറഞ്ഞു.
നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞതിന് സിനിമാ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും സ്ഥിരം സംഭവമാണെന്ന നിലയിലായിരുന്നു എല്ലാവരുടേയും പ്രതികരണമെന്നും അവർ വെളിപ്പെടുത്തി.
സിനിമാ മേഖലയിലെ ഉന്നതരായ വ്യക്തികളിൽ നിന്നും ഇത്തരത്തിലുള്ള മോശം അനുഭവമുണ്ടായതായി തന്റെ നിരവധി സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ടെന്നും യുവ നടി കൂട്ടിച്ചേർത്തു.
നേരിടേണ്ടി വന്ന സംഭവങ്ങളെ കുറിച്ച് പരാതിപ്പെട്ടപ്പോൾ ഒരു സംവിധാനവും കൂടെയുണ്ടായിരുന്നില്ല. കുടുംബം മാത്രമാണ് കൂടെയുണ്ടായിരുന്നത്.
21ാം വയസിൽ നടന്ന സംഭവമുണ്ടാക്കിയ മാനസിക പ്രശ്നങ്ങൾ ഇപ്പോഴും മാറിയിട്ടില്ല.. സിദ്ദിഖിനെതിരെ സമാന ആരോപണങ്ങളുമായി ഇവർ 2019ലും രംഗത്തു വന്നിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി അന്ന് ഇക്കാര്യം തുറന്നു പറഞ്ഞത്.
സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ കൂടുതൽ പ്രാധാന്യം നൽകണമെന്നും യുവനടി ആവശ്യപ്പെട്ടു.
അന്ന് താരം പങ്കുവച്ച പോസ്റ്റ് ഇങ്ങനെ
‘ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ എല്ലാം തുറന്നു പറയുന്നതിൽ നിന്ന് എന്നെ തടഞ്ഞുനിർത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററിൽ 2016ൽ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല. സിദ്ദിഖിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്.
അദ്ദേഹത്തിനൊപ്പം അവൾ സുരക്ഷിതയായിരിക്കുമോ എന്ന് ഞാൻ ചിന്തിക്കുകയാണ്. നിങ്ങളുടെ മകൾക്ക് സമാനമായ അനുഭവമുണ്ടായാൽ നിങ്ങൾ എന്തുചെയ്യും സിദ്ദിഖ്? ഇത്തരത്തിലുള്ള ഒരാൾക്ക് എങ്ങനെയാണ് ഡബ്ല്യു.സി.സിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്ക്കെതിരേ വിരൽ ചൂണ്ടാനാവുന്നത്? നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്കൂ? ഉളുപ്പുണ്ടോ? സിനിമാമേഖലയിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത മാന്യൻമാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു
അതേ സമയം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് ഉടൻ രാജിവെച്ചേക്കും ഇന്നോ നാളെയോ രാജി ഉണ്ടാകുമെന്നാണ് സൂചന.യുവനടിയുടെ ആരോപണത്തിൽ താരസംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദീഖിനെതിരെ കേസെടുക്കുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.
പാലേരി മാണിക്യം സിനിമയുടെ പ്രാഥമിക ചർച്ചകളിൽ പങ്കെടുത്ത തനിക്കെതിരെ സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു ബംഗാളി നടിയുടെ വെളിപ്പെടുത്തൽ. സർക്കാർ പ്രതിരോധത്തിലായെങ്കിലും നടി പരാതി നൽകിയാൽ തുടർനടപടി സ്വീകരിക്കാമെന്നായിരുന്നു സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ നിലപാട്.
വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെയാണ് അക്കാദമി ചെയർമാൻ രഞ്ജിത്തിനെ മാറ്റാൻ വേണ്ടിയുള്ള ആലോചന ഉണ്ടായത്. സിപിഐയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മർദ്ദം സി.പി.എം നേരിടേണ്ടിവന്നു.ഇതിൻറെ അടിസ്ഥാനത്തിൽ അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് ഉടൻ രാജിവച്ചേക്കും.രഞ്ജിത്തിനെതിരായ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കേസെടുക്കുന്ന കാര്യത്തിൽ പിന്നീടായിരിക്കും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക.