ന്യൂയോർക്ക്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അവശേഷിക്കുന്നത് 11 മത്സരങ്ങൾ. സൂപ്പർ എട്ടിൽ ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം വരുമെന്ന് ഏകദേശം ഉറപ്പായി. ഈ മാസം 24നാണ് ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇരു ടീമുകളും നേർക്കുനേർ വരിക. അന്ന് ഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ ലോക കിരീടം ഉയർത്തിയിരുന്നു. സെന്റ് ലൂസിയ, ഡാരൻ സമി നാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് വീണ്ടും ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്കുനേർ വരിക.
ഇരു ടീമുകളും സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലാണ് മത്സരിക്കുക. ഗ്രൂപ്പിലെ മറ്റു ടീമുകൾ ഏതൊക്കെയെന്ന് ഇനിയും തീരുമാനമായിട്ടില്ല. ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. മൂന്ന് വമ്പൻ ടീമുകളാണ് സൂപ്പർ എട്ടിലേക്ക് കടക്കുമോ എന്ന സംശവുമായി നിൽക്കുന്നത്. പാകിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകൾക്കാണ് ചങ്കിടിപ്പ്. ഒപ്പം ആതിഥേയരായ അമേരിക്കയും സൂപ്പർ എട്ട് സ്വപ്‌നം കാണുന്നു.
ഗ്രൂപ്പ് എ
എ ഗ്രൂപ്പിൽ നിന്നു ഇന്ത്യ എത്തി കഴിഞ്ഞു. കുറച്ച് സങ്കീർണമായി കാര്യങ്ങൾ നിൽക്കുന്നതും ഈ ഗ്രൂപ്പിൽ തന്നെ.
അമേരിക്കയ്ക്ക് അടുത്ത ഘട്ടത്തിലെത്താൻ ഇന്നത്തെ കളിയിൽ അവർ അയർലൻഡിനെ തോൽപ്പിച്ചാൽ മതി. പാകിസ്ഥാനെ അട്ടിമറിച്ച യുഎസ്എ കാനഡയേയും വീഴ്ത്തി രണ്ട് ജയവുമായി നിൽക്കുന്നു.
പാകിസ്ഥാൻ കാനഡയെ കീഴടക്കി രണ്ട് ഞെട്ടിക്കുന്ന തോൽവികളുടെ ആഘാതം കുറച്ചെങ്കിലും മറ്റ് ടീമുകളുടെ മത്സര ഫലവും അവർക്ക് അനുകൂലമായി വരണം. യുഎസ്എ അയർലൻഡിനോടു പരാജയപ്പെടുകയും പാകിസ്ഥാൻ അയർലൻഡിനെ വീഴ്ത്തുകയും ചെയ്താൽ പാക് ടീമിനു പ്രതീക്ഷയ്ക്കു വകയുണ്ട്. നെറ്റ് റൺറേറ്റിൽ പാകിസ്ഥാൻ മുന്നിലാണ്.
യുഎസ്എ- അയർലൻഡ് പോരാട്ടം മഴയിൽ ഒലിച്ച് പിരിഞ്ഞാൽ ഓരോ പോയിന്റ് ഇരു ടീമുകൾക്കും തുല്ല്യമായി കിട്ടും. 5 പോയിന്റുമായി അമേരിക്ക യോഗ്യത നേടും. പാകിസ്ഥാൻ- അയർലൻഡ് പോരും മഴയെടുത്താൽ വെട്ടിലാകുന്നത് പാക് ടീം തന്നെ.
കാനഡയ്ക്ക് ഇന്ത്യയെ വൻ മാർജിനിൽ പരാജയപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല അവർക്ക് നെറ്റ് റൺറേറ്റും മുഖ്യ ഘടകമാണ്. എങ്കിലും കാനഡയ്ക്ക് വലിയ പ്രതീക്ഷയില്ല.
ഗ്രൂപ്പ് ബി
മൂന്ന് ജയവുമായി ഈ ഗ്രൂപ്പിൽ ഓസ്‌ട്രേലിയ സൂപ്പർ എട്ടിലെത്തി. ഒരു തോൽവിയും ഒരു ജയവുമായി ഇംഗ്ലണ്ട് നിൽക്കുന്നു. ഇംഗ്ലണ്ടിനു വെല്ലുവിളിയായി നിൽക്കുന്നത് സ്‌കോട്‌ലൻഡാണ്. രണ്ട് ജയവും ഒരു മത്സരം മഴയിൽ ഒലിച്ചു കിട്ടിയ ഒരു പോയിന്റുമടക്കം സ്‌കോട്‌ലൻഡിനു 5 പോയിന്റുണ്ട്.
ഇംഗ്ലണ്ടിനു ഇനിയുള്ള ഒരു മത്സരം ജയിക്കണം. മാത്രമല്ല ഓസ്‌ട്രേലിയ സ്‌കോട്‌ലൻഡിനെ വീഴ്ത്തുകയും വേണം. ഓസ്‌ട്രേലിയ- സ്‌കോട്‌ലൻഡ്, ഇംഗ്ലണ്ട്- നമീബിയ പോരാട്ടം മഴയെ തുടർന്നു ഉപേക്ഷിച്ചാൽ ഇംഗ്ലണ്ട് പുറത്താകും.
ഗ്രൂപ്പ് സി
നാല് ഗ്രൂപ്പിൽ സിയിലാണ് കാര്യങ്ങൾ തീരുമാനമായിരിക്കുന്നത്. വെസ്റ്റ് ഇൻഡീസും അഫ്ഗാനിസ്ഥാനും അടുത്ത ഘട്ടത്തിൽ സീറ്റുറപ്പിച്ചു. ഈ ഗ്രൂപ്പിൽ നിന്നു ന്യൂസിലൻഡും ഉഗാണ്ടയും പപ്പുവ ന്യൂഗിനിയയും പുറത്താകുമെന്ന് ഉറപ്പായി.
ഗ്രൂപ്പ് ഡി
ഡിയിൽ ദക്ഷിണാഫ്രിക്ക സൂപ്പർ എട്ട് ഉറപ്പിച്ചു. ശേഷിക്കുന്ന സ്ഥാനത്തേക്ക് ബംഗ്ലാദേശാണ് കണ്ണു വച്ചിരിക്കുന്നത്. ശ്രീലങ്ക പുറത്തായി കഴിഞ്ഞു.
ബംഗ്ലാദേശിനു അടുത്ത കളിയിൽ എതിരാളികൾ നേപ്പാളാണ്. അവർ ഈ കളി ജയിച്ചാൽ ബംഗ്ലാദേശിനു സൂപ്പർ എട്ട് ഉറപ്പിക്കാം. തോറ്റാൽ നെതർലൻഡ്‌സിന്റെ ഫലം കാക്കണം. മത്സരം ഉപേക്ഷിച്ചാലും ബംഗ്ലാ ടീമിനു കയറാം.
നെതർലൻഡ്‌സാണ് ഗ്രൂപ്പിലെ പ്രതീക്ഷ പുലർത്തുന്ന മറ്റൊരു ടീം. അവർക്ക് ശ്രീലങ്കക്കെതിരെ വൻ മാർജിനിൽ ജയിക്കണം. മാത്രമല്ല നേപ്പാൾ ബംഗ്ലാദേശിനെ വീഴ്ത്തുകയും വേണം.