ഉപയോഗ ശൂന്യമായി കിടക്കുന്ന കോച്ചുകൾ ഹോട്ടലുകളായി മാറ്റിയെടുക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കാലാവധി കഴിഞ്ഞ കോച്ചുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആധുനിക സൗകര്യങ്ങളുള്ള ഹോട്ടലുകളാക്കി മാറ്റിയെടുക്കുയാണ് പദ്ധതി.
പൊളിച്ചു വിൽക്കുന്നതിനായി മാറ്റിയിട്ടിരിക്കുന്ന കോച്ചുകളും വരുമാനമില്ലാതെ കിടക്കുന്ന ഭൂമിയും ഇനി ഈ പദ്ധതിയിലൂടെ റെയിൽവേക്കു അധിക വരുമാനം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ. ഇരുപതു വർഷമായ കോച്ചുകളാണ് ഉപയോഗിക്കാതെ മാറ്റിയിടുന്നത്. ഈ കോച്ചുകൾ മുഖം മിനുക്കി എത്തുമ്പോൾ വലിയ ഹോട്ടലുകൾ വരെ മാറിനിൽക്കുമെന്നുറപ്പാണ്.
അത്രയേറെ സൗകര്യങ്ങളോടെയായിരിക്കും ഇവയെത്തുക. അഞ്ചു വർഷത്തേക്ക് കോച്ചുകൾ കിടക്കുന്ന ഭൂമി പാട്ടത്തിനു നൽകാനാണ് പദ്ധതി. ബെംഗളൂരുവിലാണ് ഈ ആശയത്തിന് ചുവടുപിടിച്ചുള്ള ഭക്ഷണശാല തുറന്നിരിക്കുന്നത്. പുറം കാഴ്ചയിൽ ട്രെയിൻ ബോഗിയെന്നു തോന്നുമെങ്കിലും അകത്തള കാഴ്ച ആഡംബരം നിറഞ്ഞതു തന്നെയാണ്. ഒരേ സമയം നാൽപതു പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.
മുംബൈയിൽ നിന്നുമുള്ള ഹാൽദിറാം ഗ്രൂപ്പാണ് ആദ്യമായി ബെംഗളൂരു മജസ്റ്റിക്കിലുള്ള കോച്ചിനെ റസ്റ്ററന്റ് ആക്കി മാറ്റിയെടുത്തത്. ബെംഗളൂരുവിലാണെന്നു കരുതി ദക്ഷിണേന്ത്യൻ വിഭവങ്ങൾ മാത്രമല്ല, ഉത്തരേന്ത്യൻ വിഭവങ്ങളും ഇവിടെ വിളമ്പുന്നുണ്ട്. ഈ റസ്റ്ററന്റിന്റെ ഏറ്റവും വലിയ പ്രത്യേകത മറ്റൊന്നാണ്. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുമെന്ന ഹോട്ടലാണ് ഇത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോച്ച് റസ്റ്റോറന്റ് ഹൈദരാബാദിലെ കച്ചിഗുഡയിലാണ് തുറന്നത്. ബെംഗളൂരുവിൽ രണ്ടിടങ്ങളിൽ ഈ കോച്ച് റസ്റ്ററന്റുകളുണ്ട്. മജസ്റ്റിക്കിലും ബൈപ്പിനഹള്ളി എസ് എം ബി ടി സ്റ്റേഷനിലുമാണ് ഇവ പ്രവർത്തിക്കുന്നത്.