കേരളത്തെ നടുക്കിയ വിഷ്‌ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന്. തലശ്ശേരി അഡിഷണൽ ജില്ല കോടതി(1)ൽ ജഡ്‌ജി എവി മൃദുലയാണ് വിധി പറയുക. പ്രണയപ്പകയെ തുടർന്ന് ഇരുപത്തിരണ്ടുകാരിയായ വിഷ്ണുപ്രിയയെ മുൻ സുഹൃത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 22ന് രാവിലെ 11.45 നാണ് കേരളത്തെ ഞെട്ടിച്ച കൊടും ക്രൂരത പാനൂരിൽ നടന്നത്.
പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ. പാനൂർ വള്ള്യായിലെ വീട്ടിൽ പൊന്നാനി സ്വദേശിയായ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന പ്രതി ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷവും ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.
വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകത്തിന് കാരണം. പൊന്നാനി സ്വദേശിയായ വിവിൻ രാജുമായി വിഷ്ണുപ്രിയ അടുത്തതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചു. വിഷ്ണുപ്രിയയുടെ കുടുംബം ബന്ധുവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. ബന്ധു വീട്ടിലായിരുന്ന വിഷ്‌ണുപ്രിയ വസ്‌ത്രങ്ങള്‍ മാറാനും മറ്റുമായി സ്വന്തം വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത്. ഏറെ നേരമായിട്ടും വിഷ്‌ണുപ്രിയയെ കാണാതിരുന്നതോടെ അമ്മ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്.
പ്രോസിക്യൂഷൻ വാദവും പ്രതിഭാഗം വാദവും അതിവേഗം പൂർത്തിയാക്കിയ കേസാണിത്. 2023 സെപ്റ്റംബർ 23 നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി മുൻപാകെയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയത്. കേസിൽ 73 സാക്ഷികളാണുള്ളത്. കേസിൽ പ്രധാന സാക്ഷി വീഡിയോ കോളിൽ സംസാരിച്ചിരുന്ന സുഹൃത്താണ്. ശ്യാജിത് കയറി വന്നത് വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ആ 13 സെക്കന്‍റ് ദൃശ്യമാണ് കേസിന്റെ നിർണായക തെളിവ്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട് . ശ്യംജിത് ബൈക്കിൽ വന്നതിനും സാക്ഷികളുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.
Read More: ജസ്ന ജീവിച്ചിരിപ്പുണ്ടോ? മരിച്ചെങ്കിൽ മൃതദേഹം എവിടെ?; തുടരന്വേഷണം വേണോ? ഇന്ന് അറിയാം









