ആരോഗ്യം സംരക്ഷിക്കാനും സൗന്ദര്യം നിലനിർത്താനും പലതരത്തിലുള്ള വ്യായാമങ്ങൾ പലരും ചെയ്യാറുണ്ട്. ഇതിനായി ജിമ്മിൽ പോകുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. വർക്കൗട്ടുകൾ മാത്രം എപ്പോഴും കഠിനമായി ചെയ്തത് കൊണ്ട് മാത്രം കാര്യമില്ലെന്ന് നമ്മുക്ക് എല്ലാവര്ക്കും അറിയാം. അതോടൊപ്പം തന്നെ ആവശ്യമായ പോഷകാഹാരങ്ങൾ ശരീരത്തിന് നൽകിയെങ്കിൽ മാത്രമേ ഇത് പേശികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും വഴിയൊരുക്കുകയുള്ളൂ. ആരോഗ്യകരമായ പോഷകങ്ങൾ അനവധി അടങ്ങിയ ഭക്ഷണങ്ങൾ കൃത്യമായ ഇടവേളകളിൽ കഴിക്കുന്നതാണ് നമ്മുടെ ശാരീരിക ആരോഗ്യ കാര്യത്തിൽ ഏറ്റവും മികച്ച ഗുണങ്ങളെ നൽകുന്നത്. വർക്കൗട്ട് ചെയ്യുമ്പോൾ നിർബന്ധമായും ശീലിക്കേണ്ട ചില ഡയറ്റുകളുമുണ്ട്. അതുമായി ബന്ധപ്പെട്ട് തന്നെ പലരും പഠനങ്ങൾ നടത്താറുണ്ട്. ഡയറ്റ് ചെയ്യുന്നവരും വർക്കൗട്ട് ചെയ്യുന്നവരും ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കണമെന്നാണ് ഈ പഠനങ്ങളിൽ പറയുന്നത്. എന്നാൽ ഇതിനു നേരെ വിപരീതമായ ഒരു രീതിയാണ് അങ്ങ് അമേരിക്കയിൽ നടക്കുന്നതെന്നാണ് പുതിയ പഠനം പറയുന്നത്. യു എസിലെ ‘ജിമ്മന്മാർ വ്യാപകമായി ലഹരിവസ്തുക്കൾ (കന്നബിസ്) ഉപയോഗിക്കുന്നുണ്ടത്രേ.
കഞ്ചാവ് ഉപയോഗിക്കുകയും ജിമ്മിൽ പോവുകയും ചെയ്യുന്ന 42 പേരിലാണ് പഠനം നടത്തിയത്. കഞ്ചാവ് ഉപയോഗിച്ചതിനുശേഷം വർക്കൗട്ട് ചെയ്യുമ്പോൾ സാധാരണ നിലയേക്കാൾ കൂടുതൽ ഉന്മേഷം ലഭിക്കുന്നതായി ഇവർ പറയുന്നു. പഠനത്തിൽ പങ്കെടുത്തവരിൽ 90 ശതമാനം പേരും പറഞ്ഞത് കഞ്ചാവ് ഉപയോഗിക്കുന്നത് കഠിന വ്യായാമങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്നുവെന്നാണ്. വ്യായാമം ചെയ്യുന്നതുമൂലമുണ്ടാവുന്ന വേദന കുറയ്ക്കാൻ കഞ്ചാവ് സഹായിക്കുമെന്നാണ് 79 ശതമാനം പേരും വ്യക്തമാക്കിയത്. അതേസമയം തന്നെ കഞ്ചാവിന് വർക്ക് ഔട്ട് മെച്ചപ്പെടുത്താനാവില്ലെന്നും പഠനത്തിൽ പറയുന്നു. കൂടാതെ ടി എച്ച് സി (ഡൽറ്റ 9 ടെട്രഹൈഡ്രോകന്നാബിനോൾ) ആധിപത്യമുള്ള കഞ്ചാവ് ഉപയോഗിച്ചവർ നിയന്ത്രിത വേഗതയിൽ വർക്കൗട്ട് ചെയ്യുമ്പോൾ പോലും ഉയർന്ന തലത്തിൽ അദ്ധ്വാനം വേണ്ടതായി വരുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കഠിനമായ വ്യായാമ മുറകൾ ചെയ്യുമ്പോഴുണ്ടാവുന്ന വേദന കുറയ്ക്കാൻ കഞ്ചാവ് സഹായിക്കുന്നുണ്ടെന്നും പറയുന്നുണ്ട്. കഞ്ചാവിലെ ടി എച്ച് സി, സി ബി ഡി സംയുക്തങ്ങൾ ശരീരത്തിന്റെ എൻഡോകന്നബിനോയിഡ് സംവിധാനവുമായി കൂടിച്ചേരുമ്പോൾ വേദനയെ സ്വാധീനിക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. വ്യായാമം ചെയ്യുമ്പോൾ മൂഡ് നല്ലതാകുന്നു. കഞ്ചാവ് ഉപയോഗിച്ചതിനുശേഷം വ്യായാമം ചെയ്യുന്നത് മൂഡ് കൂടുതൽ മെച്ചപ്പെട്ടതാക്കുമെന്നും പഠനത്തിൽ പറയുന്നു.
Read More: കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്