തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ. ഭൂപരിധി നിയമത്തിൽ ഇളവു തേടിയ കമ്പനിക്കു വേണ്ടി റവന്യൂ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടെന്നാണ് മാത്യു കുഴൽനാടന്റെ ആരോപണം.
സിഎംആർഎലിനു നൽകിയ കരാർ നിലനിർത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ പ്രത്യേക ഇടപെടലുമായി ബന്ധപ്പെട്ട് ഉന്നയിച്ച് ചോദ്യങ്ങൾക്ക് വ്യവസായ വകുപ്പോ മുഖ്യമന്ത്രിയോ സിപിഎമ്മോ മറുപടി നൽകിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. സിഎംആർഎലിനെ സഹായിക്കാൻ മുഖ്യമന്ത്രി ഇടപെട്ടതിന്റെ തെളിവു പുറത്തുവിട്ടിട്ടും കൃത്യമായ മറുപടി നൽകുന്നില്ലെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യവസായ മന്ത്രി നൽകിയത് ഒറ്റ വരി മറുപടി മാത്രമാണെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി.
സേവനത്തിന് പണം കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്കാണ് കണ്ടെത്താൻ ശ്രമിക്കുന്നതെന്ന് മാത്യു കുഴൽനാടൻ വിശദീകരിച്ചു.
കഴിഞ്ഞ 1000 ദിവസമായി തോട്ടപ്പള്ളിയിലെ ഖനനം സിഎംആർഎലിന് ഗുണമുണ്ടാക്കുന്ന വിധത്തിലാണ്. ഇതിനകം 40,000 കോടി രൂപയുടെ കരിമണൽ ഖനനം ചെയ്തെടുത്തു. തോട്ടപ്പള്ളിയിൽ കെആർഇഎംഎൽ സ്ഥലം വാങ്ങിയതിലും ദുരൂഹതയുണ്ടെന്ന് കുഴൽനാടൻ ആരോപിച്ചു. ഭൂപരിധി നിയമം ലംഘിച്ചാണ് ഇടപാടു നടന്നത്. ഭൂപരിധി നിയമത്തിൽ ഇളവുതേടി കെആർഇഎംഎൽ സർക്കാരിനെ സമീപിച്ചതിന്റെ തെളിവും കുഴൽനാടൻ പുറത്തുവിട്ടു. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവു തേടിയാണ് അവർ സർക്കാരിനെ സമീപിച്ചത്.