ആന്ധ്രാ പ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗർഭനിരോധന ഉറ ഒരു പ്രചാരണ ആയുധമാക്കി മാറ്റി മുന്നണികൾ. പ്രചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി വിതരണം ചെയ്ത കിറ്റിലാണ് കോണ്ടം പാക്കറ്റുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പായ്ക്കറ്റുകളാണ് പാർട്ടി പ്രവർത്തകർ വോട്ടർമാർക്കിടയിൽ വിതരണം ചെയ്തത്. രണ്ട് പാർട്ടികളുടെയും ചിഹ്നം പതിച്ച കോണ്ടം പാക്കറ്റുകൾ ജനങ്ങൾക്കിടയിൽ വിതരണം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു. എന്തിനാണ് കോണ്ടം വിതരണം ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ നിരവധി കുട്ടികൾ ഉണ്ടെങ്കിൽ കൂടുതൽ പണം വിതരണം ചെയ്യേണ്ടി വരുമെന്നും അതിനാലാണ് ഈഗർഭനിരോധന ഉറ വിതരണം ചെയ്യുന്നതെന്നുമാണ് വീഡിയോയിൽ മറുപടി പറയുന്നത്.
എന്നാൽ തങ്ങൾ കോണ്ടം വിതരണം ചെയ്തിട്ടില്ല എന്ന മറുപടിയുമായി ഇരു പാർട്ടികളും രംഗത്തെത്തി. മോർഫ് ചെയ്ത ചിത്രങ്ങളാണ് ടിഡിപി പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നും ഇതിനെതിരെ സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകുമെന്നും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ വക്താക്കൾ പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയുടെയും അവരുടെ ആളുകളുടെയും വൃത്തികെട്ട മനസ്സിനെ കുറിച്ച് ജനങ്ങൾക്ക് അറിയാമെന്നും സാധ്യമായ എല്ലാ വഴികളിലൂടെയും ജനങ്ങളെ ആകർഷിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ടിഡിപി ആന്ധ്രാ പ്രദേശ് പ്രസിഡന്റ് അച്ചെൻനായിഡു പറഞ്ഞു.