കാലിഫോർണിയയിൽ മലയാളി കുടുംബം കൊല്ലപ്പെട്ടതിന്റെ ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. ആനന്ദ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ സംശയം. എന്നാൽ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ല. ക്രൂരമായ കൃത്യത്തിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കൊല്ലം പട്ടത്താനം വികാസ് നഗർ സ്നേഹയിൽ ആനന്ദ് സുജിത് ഹെന്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്. കാലിഫോര്‍ണിയയിലെ 17 കോടിയോളം വിലവരുന്ന ആഡംബര വസതിയില്‍ തിങ്കളാഴ്ച നാലംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ മുത്തശ്ശി കുടുംബവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പൊലീസില്‍ വിവരമറിയിച്ചതിനേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
വീട്ടിലെ ബാത്ത് റൂമിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്. മക്കളായ നോഹയെയും നെയ്‌തനെയും കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ ശരീരത്തിൽ വെടിയേറ്റതിന്റെ മുറിവുകൾ ഉണ്ടായിരുന്നില്ല. കുട്ടികളെ മരുന്ന് ഓവര്‍ ഡോസ് നല്‍കിയോ തലയിണയോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചോ കഴുത്ത് ഞെരിച്ചോ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ സംശയം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
2016ല്‍ ദമ്പതികള്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാൽ തുടർ നടപടികളിലേക്ക് കടന്നിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഇതിന് ശേഷമാണ് ഇവർക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. മാതൃകാ ദമ്പതികളെപ്പോലെയാണ് ഇവർ പെരുമാറിയതെന്നാണ് സമീപവാസികൾ പൊലീസിനു മൊഴി നൽകിയത്. 2020 കോടികൾ വിലയുള്ള വലിയ വീടു സ്വന്തമാക്കി ദമ്പതികൾ സാൻ മറ്റെയോയിലേക്ക് മാറി. സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ആനന്ദ് 8 വർഷത്തോളം ഗൂഗിളിലും ഒരു വർഷത്തോളം മെറ്റയിലും ജോലി ചെയ്തിരുന്നു.
ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളാകാം കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിച്ചതെന്നും പൊലീസ് സംശയിക്കുന്നു. മലയാളി കുടുംബത്തിന്റെ കൊലപാതകത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം തുടരുകയാണ്.
Read Also: തീയേറ്ററിലും ടെലഗ്രാമിലും ‘ഭ്രമയുഗം’; മമ്മുട്ടി ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്ത്