മാനന്തവാടി: വയനാട് മാന്തവാടിയിൽ യുവാവിനെ ചവിട്ടിക്കൊന്ന ബേലൂർ മഗ്ന എന്ന കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിനായുള്ള ദൗത്യം ഇന്ന് പൂർത്തീകരിക്കും. ആനയിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി. വനംവകുപ്പ് സംഘം കാട്ടിൽ തന്നെ തുടരുകയാണ്. അനുയോജ്യമായ സാഹചര്യത്തിൽ കണ്ടാൽ മയക്കുവെടി വയ്ക്കും. നിലവിൽ കാട്ടാന കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി കോളനിക്ക് സമീപത്തുണ്ടെന്നാണു സൂചന.
റേഡിയോ കോളർ ഡിഗ്നലുകൾ പ്രകാരമാണ് ആന നിൽക്കുന്ന സ്ഥാനത്തെ കുറിച്ച് സൂചന ലഭിച്ചത്. ഈ ഭാഗത്തു നിരീക്ഷണം നടത്തുകയാണ്. കോളനിയോട് ചേർന്നു വനമുള്ളതിനാൽ വനത്തിനുള്ളിൽ പ്രവേശിച്ചിട്ടുണ്ടാകുമെന്നും കരുതുന്നു. ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളാണ് സ്ഥലത്തുള്ളത്. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ മോഴയാനകളാണു ദൗത്യസംഘത്തെ സഹായിക്കുന്നത്.
കര്‍ണാടകയില്‍ നിന്നു പിടികൂടി കാട്ടില്‍വിട്ട മോഴയാനയാണ് ഇന്നലെ രാവിലെ മാനന്തവാടിയില്‍ എത്തിയത്. ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പടമല പനച്ചിയില്‍ അജീഷ് (47) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു.