വയനാട്ടിൽ കാട്ടാന വീട്ടിൽ കയറി കൊലപ്പെടുത്തിയ അജീഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്കാൻ തീരുമാനം. 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ നല്‍കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കളക്ടർ രേണു രാജ് മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യയ്ക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സംസാരിച്ചിട്ടുണ്ട്. സ്ഥിരം ജോലിക്കുള്ള ശുപാർശ വൈകാതെ നൽകും. 10 ലക്ഷത്തിന് പുറമെ 40 ലക്ഷം കൂടി നൽകണമെന്ന ആവശ്യത്തിൽ അനുകൂല റിപ്പോർട്ട് നൽകുമെന്നും കളക്ടർ പറഞ്ഞു. അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കുടുംബത്തിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം സര്‍ക്കാര്‍തലത്തില്‍ അനുകൂലമായി പരിഗണിക്കും. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പുകിട്ടിയ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത്. അജീഷിന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകും.