ഡൽഹി: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഡീപ് ഫേക്ക് തട്ടിപ്പിൽ പരസ്യചിത്രം നിര്‍മ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്. സച്ചിന്‍ നല്‍കിയ പരാതിയില്‍ മുബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വീഡിയോ പുറത്തുവിട്ട ഫേയ്സ്ബുക്ക് പേജും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സച്ചിൻ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ രംഗത്തെത്തിയത്.
ഗെയിമിംഗ് കമ്പനി നിർമിച്ച വ്യാജ വീഡിയോ പങ്കുവച്ചായിരുന്നു സച്ചിന്റെ പ്രതികരണം. സാമൂഹിക മാധ്യമങ്ങൾ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും കർശന നടപടിയെടുക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ നടപടിയെടുക്കുമെന്ന് കേന്ദ്രസർക്കാരും അറിയിച്ചിരുന്നു. ഓൺലൈൻ ഗെയിംമിങ് കമ്പനിയുടെ പരസ്യ ചിത്രത്തിലാണ് സച്ചിന്‍റെതന്ന പേരിൽ വീഡിയോ പ്രചരിച്ചത്. ശബ്ദവും ദൃശ്യങ്ങളും സച്ചിന്‍റേതിന് സമാനമായിരുന്നു.
മകളായ സാറ തെന്‍ഡുല്‍ക്കര്‍ ഗെയിം കളിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സച്ചിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിൽ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിക്കാതിരിക്കാൻ നടപടി വേണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ വിഷയത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ഇടപെട്ടിരുന്നു. ഡീപ് ഫേക്ക് വീഡിയോകളും തെറ്റായ വിവരങ്ങളും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.
Read Also: നവകേരള സദസിന് ബസ് വാങ്ങിയതിന് അംഗീകാരം നൽകി മന്ത്രിസഭ; ചിലവ് ഒരു കോടി