തിരുവനന്തപുരത്ത് യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത കേസിൽ ഡോ. റുവൈസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. വിദ്യാര്‍ത്ഥിയെന്ന പരിഗണനയില്‍ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതില്‍ അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. തുടര്‍പഠനം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും, ഈ മാസം 12 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് താനെന്നും കേസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും റുവൈസ് കോടതിയിയെ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ഡോ. ഇഎ റുവൈസ്. അറസ്റ്റിലായതിന് പിന്നാലെ നല്‍കിയ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇനിയും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ റുവൈസിന്റെ പിതാവ് അബ്ദുല്‍ റഷീദിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് റുവൈസിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ റുവൈസുമായി ഷഹ്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ റുവൈസിന്റെ വീട്ടുകാർ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. ഇതില്‍ മനംനൊന്താണ് ഷഹ്ന ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന ഷഹ്നയുടെ ആത്മഹത്യാ കുറിപ്പുകളും പൊലീസ് കണ്ടെടുത്തിരുന്നു.