തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി
തൃപ്രയാറിൽ നിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ. സി.വി. മഞ്ജുളയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാർ ഒടുവിൽ പിടിയിലായി.
യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിടാനുള്ള ശ്രമം ചോദ്യം ചെയ്ത ആർ.ടി.ഒയെ തിരിച്ചറിയാതെ പോയതാണ് ജീവനക്കാർക്ക് വിനയായത്. സംഭവത്തെത്തുടർന്ന് ബസിന് 9000 രൂപ പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
തിങ്കളാഴ്‌ച വൈകീട്ട് 5.45-നാണ് സംഭവം നടന്നത്. തൃപ്രയാറിൽ നിന്ന് തൃശ്ശൂരിലേക്ക് പോകാനായി ബസിൽ കയറിയതായിരുന്നു ജോയിന്റ് ആർ.ടി.ഒ. എന്നാൽ ടിക്കറ്റ് നൽകുന്നതിനിടെ, ബസ് തൃശ്ശൂർ വരെ പോകില്ലെന്നും എല്ലാവരും കാഞ്ഞാണിയിൽ ഇറങ്ങണമെന്നും കണ്ടക്ടർ നിർദ്ദേശിച്ചു.
തൃശ്ശൂരിലേക്ക് ബോർഡ് വെച്ച് സർവീസ് നടത്തുന്ന ബസ് പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് യാത്രക്കാർ ഒന്നടങ്കം പ്രതിഷേധിച്ചു.
ഇതിനിടെ ബസിന് തൃശ്ശൂർ വരെ പെർമിറ്റ് ഉള്ളതല്ലേ എന്ന് ജോയിന്റ് ആർ.ടി.ഒ ചോദിച്ചെങ്കിലും വളരെ ധാർഷ്ട്യത്തോടെയുള്ള മറുപടിയാണ് കണ്ടക്ടറുടെ ഭാഗത്തുനിന്നുണ്ടായത്.
യാത്രക്കാരും ആർ.ടി.ഒയും ഉറച്ച നിലപാടെടുത്തതോടെ ജീവനക്കാർക്ക് ബസ് തൃശ്ശൂർ വരെ ഓടിക്കേണ്ടി വന്നു. എന്നാൽ യാത്രയ്ക്കിടയിൽ ബസിന്റെ വാതിൽ അടയ്ക്കാതിരുന്നതടക്കം നിരവധി നിയമലംഘനങ്ങൾ ആർ.ടി.ഒ ശ്രദ്ധിച്ചു.
കൂടാതെ, കണ്ടക്ടറുടെ ലൈസൻസ് ഇല്ലാത്ത ‘ഡോർ ചെക്കർ’ ആണ് ബസിൽ ടിക്കറ്റ് നൽകിയിരുന്നതെന്നും കണ്ടെത്തി. ഇയാൾക്ക് ടിക്കറ്റ് മെഷീൻ ഉപയോഗിക്കാൻ പോലും അറിയില്ലായിരുന്നു.
സംഭവത്തെക്കുറിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.ജി. നിശാന്ത് നടത്തിയ അന്വേഷണത്തിൽ ബസ് സ്ഥിരമായി പാതിവഴിയിൽ സർവീസ് നിർത്താറുണ്ടെന്ന് വ്യക്തമായി.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർ ആരിഫിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നിയമലംഘനങ്ങൾക്കെല്ലാം കൂടി ആകെ 9000 രൂപയാണ് പിഴയിട്ടത്.









