കൊച്ചി: പതിമൂന്ന് മണിക്കൂർ ട്രെയിൻ വൈകിയതിന് യാത്രക്കാരന് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതി. കോടതിച്ചെലവ് ഉൾപ്പടെ അറുപതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. ചെന്നൈ – ആലപ്പി എക്‌സ്പ്രസ് വൈകിയതുമൂലം ചെന്നൈയിലെ മീറ്റിംഗിൽ പങ്കെടുക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹനാണ് പരാതി നൽകിയത്.
50000 രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും 10000 രൂപ കോടതി ചെലവായും 30 ദിവസത്തിനകം സേവനത്തിൽ വീഴ്ചവരുത്തിയ സതേൺ റെയിൽവേ നൽകണമെന്നാണ് ഉത്തരവ്. കമ്മീഷൻ പ്രസിഡൻറ് ഡി ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. കമ്പനിയുടെ ഉന്നതല യോഗത്തിൽ പങ്കെടുക്കുന്നതിനാണ് ട്രെയിൻ ബുക്ക് ചെയ്തത്. എന്നാൽ ട്രെയിൻ കയറുന്നതിനു വേണ്ടി സ്റ്റേഷനിൽ എത്തിയപ്പോഴാണ് 13 മണിക്കൂർ വൈകുമെന്ന് വിവരം റെയിൽവേയിൽ നിന്നും ലഭിക്കുന്നത്. മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ മീറ്റിങിൽ പങ്കെടുക്കാനായില്ല. കാർത്തിക് മോഹനെ മാത്രമല്ല നീറ്റ് പരീക്ഷയ്ക്ക് പോകാൻ നിന്ന വിദ്യാർഥികളേയും മറ്റു യാത്രക്കാരെയും ട്രെയിൻ വൈകിയത് കാര്യമായി തന്നെ ബാധിച്ചു.
റെയിൽവേയുടെ ഈ പ്രവർത്തിയിൽ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് യാത്രക്കാരൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. എന്നാൽ, യാത്രാ ഉദ്ദേശം മുൻകൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ് മുൻകരുതൽ സ്വീകരിക്കാൻ കഴിയാതിരുന്നതെന്നാണ് റെയിൽവേ നൽകിയ മറുപടി. ഈ വിശദീകരണം തള്ളിയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ വിധി. ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് റെയിൽവേ യാർഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് മൂലമാണ് ട്രെയിൻ വൈകിയത്, ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും റെയിൽവേ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് കോടതി കണ്ടെത്തി.
Read Also : ആശാൻ കളത്തിലേക്ക്; മഞ്ഞപ്പട ആവേശത്തിൽ, പക്ഷേ മത്സരം ജയിക്കണം