ക്രിക്കറ്റ് ലോകത്തെ നടുക്കി ബംഗ്ലദേശ് ക്രിക്കറ്റ് പരിശീലകന് ദാരുണാന്ത്യം
ധാക്ക ∙ ബംഗ്ലദേശ് ക്രിക്കറ്റ് ലോകത്തെ നടുക്കി ബംഗ്ലദേശ് പ്രീമിയർ ലീഗിൽ (BPL) ധാക്ക ക്യാപിറ്റൽസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായ മഹ്ബൂബ് അലി സാക്കിയുടെ അപ്രതീക്ഷിത മരണം.
സിൽഹെറ്റിൽ രാജ്ഷാഹി വാരിയേഴ്സിനെതിരായ മത്സരത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സാക്കി കുഴഞ്ഞുവീണത്.
ഉടൻ തന്നെ മെഡിക്കൽ സഹായം ലഭ്യമാക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മത്സരത്തിന് മുന്നോടിയായുള്ള പരിശീലന പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സാക്കി അപ്രതീക്ഷിതമായി നിലംപതിച്ചത്.
സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്ന മെഡിക്കൽ വിദഗ്ധർ ഉടൻ അദ്ദേഹത്തെ പരിശോധിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.
ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് സാക്കിക്ക് സിപിആർ (CPR) ഉൾപ്പെടെയുള്ള അടിയന്തര ജീവൻ രക്ഷാ നടപടികളും നൽകി.
തുടർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ക്രിക്കറ്റ് ലോകത്തെ നടുക്കി ബംഗ്ലദേശ് ക്രിക്കറ്റ് പരിശീലകന് ദാരുണാന്ത്യം
ആശുപത്രി അധികൃതർ പിന്നീട് സാക്കിയുടെ മരണം സ്ഥിരീകരിച്ചു. ക്രിക്കറ്റ് പരിശീലനത്തിനിടെയുണ്ടായ ഈ ദാരുണ സംഭവം ബംഗ്ലദേശ് ക്രിക്കറ്റ് സമൂഹത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തി.
സാക്കിയുടെ വിയോഗത്തെ തുടർന്ന് ധാക്ക ക്യാപിറ്റൽസും രാജ്ഷാഹി വാരിയേഴ്സും തമ്മിലുള്ള മത്സരത്തിനിടെ ഇരുടീമിലെയും താരങ്ങൾ ചേർന്ന് ഒരു മിനിറ്റ് മൗനം ആചരിച്ച് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.
ബംഗ്ലദേശ് ക്രിക്കറ്റ് ടീം മുൻ നായകനും ലോകപ്രശസ്ത താരവുമായ ഷാക്കിബ് അൽ ഹസൻ സാക്കിയുടെ മരണത്തിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച കുറിപ്പിൽ, കരിയറിന്റെ തുടക്കകാലം മുതൽ തന്നെ മഹ്ബൂബ് അലി സാക്കിയെ അറിയാമായിരുന്നുവെന്നും അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങൾ ഇന്നും നല്ല ഓർമകളായി മനസ്സിലുണ്ടെന്നും ഷാക്കിബ് വ്യക്തമാക്കി.
‘‘ക്രിക്കറ്റിനോടുള്ള അതീവ സ്നേഹവും സമർപ്പണവും പുലർത്തിയ വ്യക്തിയായിരുന്നു സാക്കി. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ജോലി ചെയ്യുന്നതിനായി ക്രിക്കറ്റ് ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും എന്റെ ഹൃദയംഗമമായ അനുശോചനങ്ങൾ,’’ എന്നായിരുന്നു ഷാക്കിബിന്റെ വാക്കുകൾ.
ക്രിക്കറ്റ് കളിക്കളത്തിലും പുറത്തുമായി നിരവധി താരങ്ങൾക്ക് മാർഗനിർദേശകനായിരുന്ന സാക്കിയുടെ വിയോഗം ബംഗ്ലദേശ് ക്രിക്കറ്റിന് തീരാനഷ്ടമാണെന്ന് ആരാധകരും സഹപ്രവർത്തകരും അഭിപ്രായപ്പെട്ടു.









