പള്ളുരുത്തി സെൻറ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്നും ടിസി വാങ്ങാനൊരുങ്ങി കൂടുതൽ കുട്ടികൾ
കൊച്ചി: ഹിജാബ് വിവാദത്തിനു പിന്നാലെ പള്ളുരുത്തി സെൻറ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്നും ടിസി വാങ്ങാനൊരുങ്ങി കൂടുതൽ കുട്ടികൾ.
ഈ സ്കൂളിൽനിന്നും ഇപ്പോൾ രണ്ടു കുട്ടികളുടെ പഠനം കൂടി നിർത്തുന്നതായി മാതാവ് ജസ്ന എസ് ഫിർദൗസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഇതിനു മുമ്പ്, സ്കൂളിൽ സംഭവിച്ച പൊള്ളുന്ന അനുഭവങ്ങളും, സോഷ്യൽ മീഡിയയിലൂടെയുള്ള വർഗീയ, അധിക്ഷേപപരമായ കമന്റുകളും മൂലം എട്ടാം ക്ലാസ്, അഞ്ചാം ക്ലാസ് വിദ്യാർഥികളായ കുട്ടികളെ രക്ഷിതാക്കൾ സ്കൂൾ മാറ്റാൻ തീരുമാനിച്ചിരുന്നു.
ബന്ധുവും സമീപവാസിയും ചേർന്ന് നൽകിയ ഭക്ഷണത്തിൽ വിഷം..? പറവൂരിലെ വീട്ടമ്മയുടെ മരണത്തിൽ കടുത്ത ദുരൂഹത
സെൻറ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്നും ടിസി വാങ്ങാനൊരുങ്ങി കൂടുതൽ കുട്ടികൾ
ഇത്തരത്തിലുള്ള മാനസിക പീഡനം മറ്റ് കുട്ടികളെയും ബാധിച്ചതായി മാതാവ് വ്യക്തമാക്കി.
ജസ്ന കുറിപ്പിൽ, “ഹിജാബ് ധരിച്ച ഒരു ചെറിയ പെൺകുട്ടിയെ കാണുന്നത് മറ്റ് കുട്ടികളിൽ ഭയം സൃഷ്ടിക്കുമെന്ന് പറയുന്നത് എന്റെ വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതാണ്”
എന്നുള്ള അഭിപ്രായവും പങ്കുവച്ചു. പുതിയ സ്കൂളിലേക്ക് മക്കൾ മാറ്റിയ ശേഷമാണ് അവളുടെ പഠന സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്നത്.
ജെസ്‌നയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാവാണ് ഞാൻ. ഹിജാബ് ധരിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയോട് സ്കൂൾ പ്രിൻസിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഞങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു.
ഞാൻ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെൺകുട്ടിയെ കാണുന്നത് മറ്റുള്ളവരിൽ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന എന്റെ വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതാണ്.
മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്നതിനാലാണ് അവരുടെത്തന്നെ വിദ്യാർഥിയോട് ഈ രീതിയിൽ പെരുമാറിയത്.
ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകർക്കും സ്കൂൾ അധികൃതർക്കുമിടയിൽ എന്റെ കുഞ്ഞുങ്ങൾ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് ഞങ്ങൾ കരുതുന്നു.
അതിനാൽ അവർ രണ്ട് പേരുടെയും ടി. സി വാങ്ങാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ടി.സിക്ക് വേണ്ടി സ്കൂളിൽ വെള്ളിയാഴ്ച അപേക്ഷ നൽകിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞേ നൽകാനാവൂ എന്നാണ് സ്കൂളിൽ നിന്ന് അറിയിച്ചത്.
അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടി.സി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഔവർ ലേഡീസ് കോൺവെന്റ് സ്കൂളിലാണ് ഞങ്ങൾ കുട്ടികളെ ചേർക്കുന്നത്.
ആ സ്കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ എന്നെ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്കൂളിന് ഉള്ളതെന്നും മക്കൾക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവരെനിക്ക് ഉറപ്പുതന്നു.
അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് എന്റെ മക്കൾ വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.









