പച്ച ഓയ്സ്റ്റർ കഴിച്ച് രണ്ടുമരണം
ഫ്ലോറിഡ: അപൂർവയിനം ബാക്ടീരിയ മൂലമുണ്ടായ അണുബാധയെ തുടർന്ന് യുഎസിൽ രണ്ടുപേർ മരിച്ചു. യു.എസ്സിലെ ലൂയിസിയാനയിലും ഫ്ലോറിഡയിലുമാണ് സംഭവം.
‘മാംസം കഴിക്കുന്ന ബാക്ടീരിയ’ എന്ന് അറിയപ്പെടുന്ന വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയ മൂലമാണ് മരണം സംഭവിച്ചത്.
പച്ച ഓയ്സ്റ്റർ കഴിച്ചതാണ് ഇരുവരെയും മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. 2025-ൽ മാത്രം ഈ ബാക്ടീരിയ സംസ്ഥാനത്തെ 34 പേർക്ക് രോഗബാധയുണ്ടാക്കിയതായി അധികൃതർ പറയുന്നു. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു അധികൃതർ വ്യക്തമാക്കി.
കടൽവിഭവങ്ങൾ പച്ചയ്ക്ക് കഴിക്കുമ്പോഴും ശരീരത്തിൽ തുറന്ന മുറിവുകളുമായി ചൂടുള്ള കടൽവെള്ളത്തിൽ നീന്തുമ്പോഴോ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തീരപ്രദേശത്ത് കാണപ്പെടുന്ന ഒരിനം ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ്. കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ അതേ കുടുംബത്തിൽപ്പെട്ടതാണ് ഈ ബാക്ടീരിയയും.
മലിനമായ ഉപ്പുവെള്ളത്തിലിറങ്ങുന്ന സമയത്ത് തൊലിയിലെ മുറിവുകളിലൂടെ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ കടൽജീവികളെ പച്ചയ്ക്കോ വേവിക്കാതെയോ കഴിക്കുന്നതും ദോഷമാണ്.
ധാരാളം വെള്ളം അരിച്ചെടുക്കുന്നവ ജീവിയാണ് ഓയ്സ്റ്ററുകൾ. അതിനാൽ, അവയുടെ ശരീരത്തിൽ ഉയർന്ന അളവിൽ ഈ ബാക്ടീരിയ അടിഞ്ഞുകൂടാം.
എന്നാൽ കാഴ്ചയിലോ മണത്തിലോ രുചിയിലോ ഇവയിൽ ഈ ബാക്ടീരിയയുണ്ടോ എന്ന് തിരിച്ചറിയാൻ സാധ്യമല്ല.
അണുബാധ മാംസം കാർന്നു തിന്നുന്ന രോഗത്തിനോ രക്തത്തിലെ വിഷബാധയ്ക്കോ ഒക്കെ കാരണമായേക്കാം. ഗുരുതരമായ കേസുകളിൽ അണുബാധ അതിവേഗം പടരുകയും ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുന്നതിനോ മരണത്തിനോ വരെ കാരണമാകുന്നു.
ഹൃദ്രോഗ വിദഗ്ധന്റെ മരണം ഹൃദയാഘാതം മൂലം
ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക് സർജൻ മരിച്ചു. ചെന്നൈയിലെ സവീതാ മെഡിക്കൽ കോളേജിൽ ഡോക്ടറായ ഗ്രാഡ്ലിൻ റോയ്(39) ആണ് മരിച്ചത്. ആശുപത്രിയിൽ ഡ്യൂട്ടിയുടെ ഭാഗമായുള്ള റൗണ്ട്സിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഡോക്ടർ കുഴഞ്ഞുവീണതിന് പിന്നാലെ സഹപ്രവർത്തകരായ മറ്റു ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്രായ ഡോ. സുധീർ കുമാർ എക്സിൽ കുറിച്ചു.
സിപിആർ, ആൻജിയോപ്ലാസ്റ്റി, ഇൻട്രാ അയോട്ടിക് ബലൂൺ പമ്പ്, ECMO എന്നിവയൊക്കെ ചെയ്തു. എന്നാൽ ഇടതുഭാഗത്തെ പ്രധാന ധമനിയിൽ 100 ശതമാനം ബ്ലോക്ക് ആയിരുന്നതിനാൽ ഹൃദയസ്തംഭനത്തെ തടുക്കാനായില്ലെന്നും ഡോ. സുധീർ വ്യക്തമാക്കി.
അതേസമയം ഗ്രാഡ്ലിന്റെ മരണം ഒറ്റപ്പെട്ട സംഭവം അല്ലെന്നും മുപ്പതുകളിലും നാൽപതുകളിലുമുള്ള ഡോക്ടർമാർ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ നിരക്ക് കൂടുകയാണെന്നും അദ്ദേഹം പറയുന്നു. വിശ്രമമില്ലാത്ത ജോലിയാണ് ഇത്തരം മരണങ്ങൾക്കുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ദിവസേന പന്ത്രണ്ടും പതിനെട്ടും മണിക്കൂറുകളാണ് ഡോക്ടർമാർ ജോലി ചെയ്യുന്നത്. ചില സമയങ്ങളിൽ സിംഗിൾ ഷിഫ്റ്റ് പോലും 24 മണിക്കൂറായി നീണ്ടുപോകാറുണ്ടെന്നും ഡോക്ടർ പറയുന്നു. ഇവയ്ക്കു പുറമെ ഹൃദ്രോഗസാധ്യത കൂട്ടുന്നുവെന്ന് ഡോ. സുധീർ കുമാർ പറയുന്നു.
ഇതിനൊപ്പം അനാരോഗ്യകരമായ ജീവിതശൈലി, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത്, വ്യായാമം ചെയ്യാതിരിക്കുന്നത്, ഹെൽത്ത് ചെക്കപ്പുകൾ മുടക്കുക തുടങ്ങിയവയൊക്കെ രോഗസാധ്യത വർധിപ്പിക്കുന്നതിന് കാരണമാകാറുണ്ട്.
Summary: In the US, two people died from a rare infection caused by Vibrio vulnificus, commonly known as the “flesh-eating bacteria.” The deaths were reported in Louisiana and Florida, raising concerns about the spread of this dangerous pathogen.









