ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മലപ്പുറം: ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കളപ്പാട്ടുകുന്ന് തോങ്ങോട്‌വീട്ടിൽ അജയ് (24) നെയാണ് അറസ്റ്റ് ചെയ്തത്.
കാരാട് വടക്കുംപാടം ചെണ്ണയിൽ വീട്ടിൽ സുന്ദരന്റെ പരാതിയിലാണ് നടപടി. മുൻവൈരാഗ്യം തീർക്കുന്നതിനായാണ് അജയ് കൊലപാതക ശ്രമം നടത്തിയത്.
ടാപ്പിങ് തൊഴിലാളിയായ സുന്ദരൻ പുലർച്ചെ ജോലിക്കു പോകുന്ന സമയത്ത് ഇടയ്ക്കു കുടിക്കാൻ, ഫ്ലാസ്കിൽ കട്ടൻചായ കൊണ്ടുപോകാറുണ്ടായിരുന്നു. ഈ ഫ്ലാസ്ക് ബൈക്കിൽ വയ്ക്കുകയാണു പതിവ്.
കഴിഞ്ഞ 10ന് ചായ കുടിച്ചപ്പോൾ രുചി വ്യത്യാസം തോന്നി. ഇതേ തുടർന്ന് സുതാര്യമായ പ്ലാസ്റ്റിക് കുപ്പിയിലാണു പിന്നീട് കട്ടൻചായ കൊണ്ടുപോയത്. എന്നാൽ 14നും ചായകുടിച്ചപ്പോൾ രുചിവ്യത്യാസം തോന്നി. പരിശോധിച്ചപ്പോൾ നിറത്തിലും മാറ്റം കണ്ടു.
തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സിഐ എൻ.ദീപകുമാർ, എസ്ഐ എം.ആർ.സജി, സിപിഒ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അജയ്‌യും സുന്ദരനും തമ്മിൽ നേരത്തേ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തി.
തുടർന്ന് അജയിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു പ്രതി കുറ്റം സമ്മതിച്ചത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.