സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ വരും. ലോക പ്ലാസ്റ്റിക് സർജറി ദിനമായ 15-നാണ് സ്കിൻ ബാങ്കിന്റെ ഉദ്ഘാടനം നടക്കുക.
സ്കിൻ ബാങ്ക് നിലവിൽ വരുന്നതോടെ പൊള്ളൽ ചികിത്സയിൽ കാര്യമായ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
സ്‌കിൻ ബാങ്ക് എന്നാൽ എന്താണ്?
പൊള്ളലേറ്റോ അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റോ മറ്റും ചർമം നഷ്ടപ്പെടുന്നവർക്കു പകരം വെച്ചുപിടിപ്പിക്കുന്നതിനു വേണ്ടി സ്ഥാപിക്കുന്ന ചർമസംഭരണ കേന്ദ്രമാണ് സ്കിൻ ബാങ്ക് എന്നറിയപ്പെടുന്നത്.
ചർമ ദാതാക്കളുടെ ശ്രദ്ധാപൂർവമായ സ്ക്രീനിങ്, സംസ്കരണം, സംരക്ഷണത്തിനുള്ള സാങ്കേതിക വിദ്യകൾ, ദാനം ചെയ്യുന്ന ചർമം മെഡിക്കൽ ഉപയോഗത്തിന് ഫലപ്രദമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള കർശനമായ ഗുണനിലവാര നിയന്ത്രണം എന്നിവ സ്കിൻ ബാങ്കിൽ ഉൾപ്പെടുന്നു.
ചർമം നഷ്ടപെട്ടവർക്ക് അവരുടെ തന്നെ ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ നിന്ന് ചർമമെടുത്ത് ചികിത്സ ചെയ്യാറുണ്ട്. എന്നാൽ പൊള്ളലേറ്റുൾപ്പെടെയുള്ള അപകടങ്ങളിൽ പലപ്പോഴുമിത് സാധ്യമല്ലാതെ വരാറുണ്ട്.
ചികിത്സ വൈകും തോറും അണുബാധയുണ്ടാകാനുള്ള സാധ്യതയും വർധിക്കും. ഇതിനു പരിഹാരമായാണ് സ്കിൻ ബാങ്ക് സ്ഥാപിക്കുന്നത്.
സംസ്കരിച്ച് ബാങ്കിൽ സൂക്ഷിക്കുന്ന ചർമം പ്രായം, രക്തഗ്രൂപ്പ് എന്നീ വ്യത്യാസങ്ങളില്ലാതെ ആർക്കും ഉപയോഗിക്കാൻ കഴിയും. അണുബാധയില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഉപയോഗിക്കുക.
ഇങ്ങനെ രോഗികൾക്ക് വെച്ചുപിടിപ്പിക്കുന്ന ചർമം രണ്ടുമുതൽ മൂന്നാഴ്ച വരെ രോഗിക്കു സംരക്ഷണ കവചമൊരുക്കും. കൂടാതെ ശരീരത്തിലെ മാംസ്യം, മൂലകങ്ങൾ, ലവണങ്ങൾ എന്നിവ നഷ്ടപ്പെടുന്നതു തടയുകയും ചെയ്യും.
മറ്റുള്ള അവയവ ദാനങ്ങൾ പോലെ സമ്മതപത്രത്തിലൂടെ ചർമദാനത്തിനുള്ള സന്നദ്ധത അറിയിക്കാം. അവയവദാനം ഏകോപിപ്പിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്.
ഭാവിയിലുള്ള തർക്കങ്ങളൊഴിവാക്കാൻ ദാതാവിനെക്കൂടാതെ ഇവരുടെ അടുത്ത ബന്ധുക്കളുടെ സമ്മതവും എഴുതിവാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.
ആറുപേർക്ക് പുതുജീവനേകി അരുൺ ഓർമ്മയായി
തിരുവനന്തപുരം: തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവാവ് പുതുജീവനേകിയത് ആറുപേർക്ക്. കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44) ന്‍റെ അവയവങ്ങൾ ആണ് ദാനം ചെയ്തത്.
അരുണിന്‍റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്തത്.
ജൂൺ 26-നാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അരുൺ.
എന്നാൽ ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.
യെസ് ബാങ്ക് തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായിരുന്നു അരുൺ.
നാലു പേർക്ക് പുതുജീവനേക്കി രാജേഷ് യാത്രയായി; മസ്തിഷ്‌ക മരണം സംഭവിച്ച അദ്ധ്യാപകന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അദ്ധ്യാപകന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ ഏകി.
അമൃത എച്ച്.എസ്.എസ്. പാരിപ്പള്ളിയിലെ അദ്ധ്യാപകനായ ആർ. രാജേഷിന്റെ (52) അവയവങ്ങളാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന നാല് പേർക്ക് ദാനം ചെയ്തത്.
രണ്ട് വൃക്ക, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിക്കുമാണ് നൽകിയത്.
നേത്രപടലം തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്ക് നൽകി.
അവയവ ദാനത്തിന് സന്നദ്ധരായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അധ്യാപകൻ്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
Summary: Kerala’s first skin bank will be established at Thiruvananthapuram Medical College. The inauguration is scheduled for July 15, coinciding with World Plastic Surgery Day.