തിരുവനന്തപുരം: കിളിമാനൂർ രാജാരവിവർമ സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയുടെ ക്രൂരതയിൽ മനസ് തകർന്ന് പഠനം ഉപേക്ഷിച്ച ഒരു പ്ലസ് വൺ വിദ്യാർത്ഥിയനിയുണ്ട്.
തന്റെ രോഗവസ്ഥയെ പോലും വെല്ലുവിളിച്ച് പഠനം തുടർന്ന ആ പെൺകുട്ടി പക്ഷേ വ്യാജപ്രചരണത്തിൽ നാണംകെട്ട് പഠനം തന്നെ ഉപേക്ഷിച്ച് ഇപ്പോൾ വീട്ടിൽ ഇരിക്കുകയാണ്.
സഹപ്രവർത്തകനായ ഒരു അധ്യാപകനോട് ചന്ദ്രലേഖ പക തീർത്തത് ഈ വിദ്യാർത്ഥിനിയെ ചേർത്ത് വ്യാജപീഡന കഥ പറഞ്ഞ് പരത്തി ആയിരുന്നു.
അസുഖ ബാധിതയായ പെൺകുട്ടി നീണ്ടനാൾ സ്‌കൂളിൽ എത്തിയിരുന്നില്ല. ഈ സമയമാണ് ചന്ദ്രലേഖ പക തീർക്കാൻ കഥ മെനഞ്ഞത്. അധ്യാപകൻ ഈ പെൺകുട്ടിയെ പീഡിപ്പിച്ചെന്നും അതിനാലാണ് സ്‌കൂളിൽ എത്താതിരിക്കുന്നതെന്നും പറഞ്ഞ് പരത്തി.
സ്‌കൂളിലെ വാട്‌സപ്പ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ പേര് പറഞ്ഞ് തന്നെ അധിക്ഷേപ പരാമർശങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. വ്യാജ പരാതിയും നൽകി. ഇതോടെയാണ് പെൺകുട്ടി പഠനം തന്നെ ഉപേക്ഷിച്ചത്.
എന്നാൽ ചന്ദ്രലേഖ അവിടേയും അവസാനിപ്പിച്ചില്ല. വ്യാജ പ്രചരണം യുട്യൂബിൽ പ്രദർശിപ്പിച്ചു. ഇതിന്റെ ലിങ്ക് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെ നാണക്കേട് കാരണം പെൺകുട്ടി മുടി മുറിച്ചു നടക്കേണ്ട അവസ്ഥയിലായി.
പെൺകുട്ടി മാനസികമായി തന്നെ ആകെ തകർന്നു. ഇതോടെയാണ് കുടുംബം പരാതിയുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി, പട്ടികജാതി-വർഗ കമ്മീഷൻ, സ്‌കൂൾ അധികൃതർ എന്നിവർക്ക് കുടുംബം പരാതി നൽകുകയായിരുന്നു.
സംഭവം വാർത്തയായതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ട് ഇടപെട്ടു. അധ്യാപിക ചന്ദ്രലേഖയെ ഉടൻ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി ഉത്തരവിടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ മാനെജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. അധ്യാപകയ്‌ക്കെതിരെ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.