കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാതായ സംഭവത്തില്‍ കൈനോട്ടക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്. തൊടുപുഴ ബസ് സ്റ്റാന്‍ഡിലെ കൈനോട്ടക്കാരനായ ശിവകുമാര്‍ ആണ് പിടിയിലായത്.
ശിവകുമാറാണ് കുട്ടി തൊടുപുഴയിലുണ്ടെന്ന വിവരം രാവിലെ രക്ഷിതാവിനോട് ഫോണിൽ വിളിച്ച് പറഞ്ഞത്. ഇയാൾ കുട്ടിയെ വീട്ടിൽ കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനാണ് തീരുമാനം. കേസില്‍ ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യും.
ഇന്ന് രാവിലെ തൊടുപുഴ ബസ് സ്റ്റാന്റില്‍ നിന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. എട്ടാം ക്ലാസിലെ സേ പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പോയ കുട്ടി പരീക്ഷാ സമയം തീരുന്നതിന് മുമ്പ് സ്‌കൂളില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.
എന്നാൽ രാവിലെ സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ പോയ കുട്ടി ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എളമക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. കുട്ടി സ്‌കൂളില്‍ നിന്ന് പുറത്ത് ഇറങ്ങുന്നതും ലുലു മാളിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
കടവന്ത്ര സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ ആരംഭിച്ച പോലീസ് അന്വേഷണത്തിനിടെ മൂവാറ്റുപുഴ ബസില്‍ ഒരു കുട്ടി കയറിപ്പോയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതുപ്രകാരം മൂവാറ്റുപുഴയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.