കോഴിക്കോട്: ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ലോഹക്കയറില്‍ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു പോയി. ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം.
കരുവന്‍തിരുത്തി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലെ തൊഴിലാളിയുടെ കൈ ആണ് അറ്റുപോയത്. ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനായി മോട്ടോര്‍ വിഞ്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ കരയുമായി ബന്ധിപ്പിച്ച ലോഹക്കയറില്‍ തൊഴിലാളിയുടെ കൈ കുടുങ്ങുകയായിരുന്നു.
തുടർന്ന് വലതു കൈയ്യുടെ എല്ല് പൊട്ടുകയും ഇടത് കൈ തോളിന് താഴെയായി അറ്റ് പോവുകയും ചെയ്തു. വലത് വാരിയെല്ലിന്റെ ഭാഗം കയറിന്റെ ഇടയില്‍ കുടുങ്ങിയതിനാല്‍ തൊഴിലാളിക്ക് ശക്തമായ ശ്വാസ തടസ്സവും അനുഭവപ്പെട്ടു.
ഇയാളെ ഉടന്‍ തന്നെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒമാനിൽ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു; വിട വാങ്ങിയത് കോട്ടയം സ്വദേശിനി
മസ്കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിൽ മാന്‍ഹോളില്‍ വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശിനി ലക്ഷ്മി വിജയകുമാര്‍ (34) ആണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
മെയ് 15നാണ് സംഭവം. സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മസ്‌യൂനയില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവിടെ ആരോഗ്യ മന്ത്രായത്തില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ലക്ഷ്മി.
താമസ സ്ഥലത്ത് നിന്നും മാലിന്യം കളയുന്നതിനായി ബലദിയ വേസ്റ്റ് ബിന്നിന് അടുത്തേക്ക് പോകുന്നതിനിടെ കാല്‍ തെന്നി മാന്‍ഹോളിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ മസ്‌യൂനയിലെ ലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവമറിഞ്ഞ് ഭര്‍ത്താവും ഏക കുട്ടിയും സലാലയില്‍ എത്തിയിരുന്നു. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് എത്തിക്കും.