കോഴിക്കോട് വീടിന് മുകളിലേക്ക് ആല്‍മരം വീണ് നാലുപേര്‍ക്ക് പരിക്ക്. രാമനാട്ടുകര കാരാട് ആണ് സംഭവം. വീട് പൂര്‍ണമായും തകര്‍ന്നു. തിരുത്തിമ്മല്‍ വേലായുധന്റെ വീടിനു മുകളിലേക്കാണ് ആൽമരം കടപുഴകി വീണത്.
വേലായുധന്‍, ഭാര്യ ബേബി, മകന്‍ ഷിന്‍ജിത് എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ഏകദേശം 800 വര്‍ഷം പഴക്കമുള്ള ആല്‍മരമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കാരാട് തിരുത്തുമ്മല്‍ ക്ഷേത്രത്തിലെ ഏഴുമീറ്ററോളം ചുറ്റളവുള്ള ആല്‍മരമാണ് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വീടിനുമുകളിലേക്ക് കടപുഴകി വീണത്. മരത്തിന്റെ ചില്ല ഭീഷണിയായിരുന്നതിനാല്‍ നേരത്തേ വെട്ടിമാറ്റിയിരുന്നു. ആല്‍മരത്തോടൊപ്പംതന്നെ തെങ്ങും മാവും കടപുഴകിവീണതായും നാട്ടുകാര്‍ പറയുന്നു.
പരിക്കേറ്റ വേലായുധൻ വീട്ടില്‍നിന്ന് പുറത്തിറങ്ങി അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ രക്ഷാപ്രവര്‍ത്തനം നടത്തി. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ വീട്ടില്‍നിന്ന് പുറത്തെടുത്തത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.