കോഴിക്കോട്: ചപ്പാത്തി, ചിക്കൻ അടക്കമുള്ള ജനപ്രിയ ജയിൽ വിഭവങ്ങളുടെ വിറ്റുവരവിന് ശരിയായ കണക്കില്ലെന്ന് വിവരാവകാശ രേഖ.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ എല്ലാ ജയിൽ യൂണിറ്റുകളുടെയും വിറ്റുവരവിന്റെ ക്രോഡീകരിച്ച കണക്കില്ലെന്നാണ് ജയിൽ ആസ്ഥാനത്തെ മറുപടി.
വിവരങ്ങൾ ലഭ്യമാകണമെങ്കിൽ അതത് ജയിൽ യൂണിറ്റുകൾക്ക് അപേക്ഷ നൽകണമെന്നും ജയിൽ അധികൃതർ അറിയിച്ചു. അതേസമയം, ഓരോ മാസത്തെയും കണക്കുകൾ ആസ്ഥാന ഓഫീസിന് നൽകാറുണ്ടെന്നാണ് ജയിൽ സൂപ്രണ്ടുമാർ നൽകുന്ന വിവരം.
സംസ്ഥാനത്തെ വിവിധ ജയിലുകളിൽ തടവുകാർ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന ഭക്ഷണത്തിലൂടെ ഇതുവരെ ലഭിച്ച വരുമാനം, മാസത്തിലുള്ള ശരാശരി വില്പന തുടങ്ങിയ വിവരങ്ങൾ തേടിയാണ് വിവരാവകാശ പ്രകാരം ജയിൽ ആസ്ഥാനത്ത് അപേക്ഷ നൽകിയത്. ഇതിന്മേൽ നൽകിയ അപ്പീലിലും എല്ലാ ജയിലുകളിൽ നിന്നുമുള്ള ക്രോഡീകരിച്ച കണക്കില്ലെന്നായിരുന്നു ലഭിച്ച മറുപടി.
ജയിൽ വകുപ്പിന്റെ വെബ്സെെറ്റിൽ ഫുഡ് യൂണിറ്റുകളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണെന്നും മറുപടിയിൽ പറയുന്നു. എന്നാൽ, ഭക്ഷണ സാധനങ്ങൾ, നിർമ്മാണ യൂണിറ്റുകൾ എന്നിവയെ പറ്റിയുളള വിവരങ്ങളല്ലാതെ വിറ്റുവരവ് കണക്ക് സൈറ്റിൽ നൽകിയിട്ടില്ല.