ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ബാരാമുള്ളയിലെ ഉറിയിൽ ഏറ്റുമുട്ടൽ. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു.
ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. അതേസമയം, പഹൽഗാമിലെ ഭീകരാക്രമണം പാക്കിസ്ഥാനിൽ നിന്ന് നിയന്ത്രിച്ചത് ലഷ്കർ ഇ തയ്ബയുടെ സെയ്ഫുള്ള ഖാലിദ് ആണെന്നാണ് പുറത്തു വരുന്ന സൂചന. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്.
അതേസമയം പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമായിരിക്കുകയാണ്.
പൂഞ്ച് ജില്ലയിലെ മെന്ദാർ മേഖലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് തുടങ്ങിയെന്നും കുറച്ചുനേരം തുടർന്നെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകൾ വന്നട്ടില്ല.