മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് അഴിക്കുന്നതും ബലാത്സംഗശ്രമമായി കാണാനാവില്ലെന്ന പരാമർശത്തിനു പിന്നാലെ, വീണ്ടും വിവാദ വിധിയുമായി അലഹാബാദ് ഹൈക്കോടതി. പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച വേളയിലാണ്, ബലാത്സംഗക്കേസിലെ അതിജീവിത ‘അപകടം വിളിച്ചു വരുത്തുകയായിരുന്നു, സംഭവത്തിൽ അവർക്കും ഉത്തരവാദിത്വമുണ്ട്’ എന്നു അലഹാബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
ഡൽഹിയിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ട കേസിലാണ് വിധി.
സംഭവം ഇങ്ങനെ:
സെപ്റ്റംബർ 21ന് യുവതിയും സുഹൃത്തുക്കളായ മൂന്നു പെൺകുട്ടികളും ഹൗസ് ഖാസിലെ റസ്റ്ററന്റ് സന്ദർശിച്ചു. മദ്യപിച്ച ശേഷം നടക്കാനാവാത്ത അവസ്ഥയിലായ യുവതിയോട് പലതവണ തനിക്കൊപ്പം വരാൻ അവിടെവച്ച് പരിചയപ്പെട്ട പ്രതിയായ നിശ്ചൽ ചന്ദക്ക് ആവശ്യപ്പെട്ടു.
പലതവണ നിർബന്ധിച്ചതിനെ തുടർന്ന് ഒടുവിൽ വിശ്രമിക്കാനായി നിശ്ചലിനൊപ്പം വീട്ടിലേക്ക് പോയി. എന്നാൽ നോയിഡയിലെ വീട്ടിലേക്ക് പോകുന്നതിനു പകരം ഗുരുഗ്രാമിലെ ബന്ധുവിന്റെ ഫ്ലാറ്റിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
തുടർന്ന് യുവതിയുടെ പരാതിയിൽ ഡിസംബർ 11നാണ് നിശ്ചലിനെ അറസ്റ്റു ചെയ്തത്. തുടർന്ന് നടന്ന വാദത്തിനൊടുവിൽ ഇയാൾക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അതിജീവിതയുടെ ആരോപണങ്ങൾ വാസ്തവമാണെന്ന് അംഗീകരിച്ചാലും, അവർ അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നെന്നും പീഡനത്തിന് അവരും ഉത്തരവാദിയാണെന്നുമുള്ള നിഗമനത്തിൽ എത്തേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതിജീവിത ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണെന്നും ധാർമിക മൂല്യങ്ങളെപ്പറ്റിയും തന്റെ പെരുമാറ്റത്തിന്റെ അനന്തര ഫലത്തെപ്പറ്റിയും തിരിച്ചറിയാൻ പ്രാപ്തിയുള്ളയാളാണെന്നും നിശ്ചലിന് ജാമ്യം അനുവദിച്ചുള്ള വിധിന്യായത്തിൽ ജസ്റ്റിസ് സഞ്ജയ് കുമാർ സിങ് പറഞ്ഞു.
അതേസമയം, യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും നിശ്ചൽ അവകാശപ്പെട്ടു.