ഇടുക്കി: ഇടുക്കി കോട്ടപ്പാറ വ്യൂ പോയിന്റിൽ നിന്ന് 70 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് 23 കാരനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത് അതിസാഹസികമായി.
കോട്ടപ്പാറയിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയതാണ് യുവാവ്. വണ്ണപ്പുറം ചീങ്കൽസിറ്റി അറക്കത്തോട്ടത്തിൽ 23 കാരനായ സാംസൺ ജോർജ്നെയാണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.
സാംസൺ ഉൾപ്പെടെ മൂന്നു സുഹൃത്തുക്കൾ കോട്ടപ്പാറ വ്യൂ പോയിന്റ് സന്ദർശിക്കാൻ എത്തിയതായിരുന്നു. ഇന്ന് പുലർച്ചെ 3.30 നായായിരുന്നു സംഭവം.
സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കുന്നതിനിടെ സാംസൺ 70 അടി താഴ്ചയിലേക്ക് വീണു. സാംസൺ അപകടത്തിൽപ്പെട്ടത് സുഹൃത്തുക്കളാണ് വണ്ണപ്പുറം പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുന്നത്.
ഇന്ന് പുലർച്ചെ 3.30 ന് യുവാവ് കൊക്കയിൽ വീണ വിവരം പൊലീസിനും പിന്നീട് ഫയർ ഫോഴ്സ് അധികൃതർക്കും ലഭിക്കുന്നത്.
3.45 ന് തന്നെ സ്ഥലത്തെത്തിയ തൊടുപുഴ ഫയർ ഫോഴ്സ് സേനാംഗങ്ങൾ ഒരു കിലോ മീറ്ററോളം ദൂരം ഇടുങ്ങിയ നടപ്പാതയിലൂടെ സാഹസികമായി യാത്ര ചെയ്താണ് അപകടം നടന്ന സ്ഥലത്തെത്തിയത്.
തുടർന്ന് ചെങ്കുത്തായ പാറയിലൂടെ റോപ്പ് ഉപയോഗിച്ച് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ 70 അടി താഴെ ഇറങ്ങി സാംസൻ്റെ അരികിൽ എത്തി.
പിന്നീട് കുറച്ച് പേർ 40 അടിയോളം താഴ്ചയിലും നിലയുറപ്പിച്ചു. തുടർന്ന് പരുക്കേറ്റയാളെ നെറ്റ് ഉപയോഗിച്ച് മുകളിൽ എത്തിച്ചു. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വീഴ്ചയുടെ ആഘാതത്തിൽ കൈയ്ക്കും കാലിനും പരുക്കേറ്റ സാംസനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹമാസകലം ഉരഞ്ഞ് തൊലിപോയിട്ടുണ്ട്.
തൊടുപുഴ ഫയർ ഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ കെ.എ ജാഫർഖാൻ സീനിയർ ഫയർ ആൻ്റ് റസ്ക്യു ഓഫീസർ പി.ടി അലക്സാണ്ടർ, ഫയർ ഓഫീസർമാരായ വിപിൻ എ. തങ്കപ്പൻ, അനിൽ നാരായണൻ, ഷിബിൻ ഗോപി, എസ്. ശരത്, ടി.കെ. വിനോദ്, കെ.ആർ. പ്രമോദ്, വിപിൻ ജയിംസ്, സി.എസ് എബി, ബി.ആഷിഖ്, പി.കെ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്.