മലപ്പുറം: വളാഞ്ചേരിയിൽ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വളാഞ്ചേരി ഇൻസ്‌പെക്ടർ സുനിൽ ദാസിനെയും എസ് ഐ ബിന്ദുലാലിനെയുമാണ് സസ്‌പെൻഡ് ചെയ്തത്. മലപ്പുറം എസ് പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ എസ് ഐ ബിന്ദുലാൽ ഇന്നലെ അറസ്റ്റിലായിരുന്നു. എന്നാൽ ഇൻസ്‌പെക്ടർ സുനിൽദാസ് ഒളിവിലാണ്.
ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തി ക്വാറി ഉടമയില്‍ നിന്നും എസ് ഐയും ഇന്‍സ്പെക്ടറും ചേര്‍ന്ന് ഇടനിലക്കാരന്‍ മുഖേന 18 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇടനിലക്കാരൻ നാല് ലക്ഷം രൂപയും ക്വാറി ഉടമയിൽ നിന്നും തട്ടി. തുടർന്നാണ് എസ് ഐ ബിന്ദുലാലിനേയും ഇടനിലക്കാരന്‍ അസൈനാരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പരാതിക്കാരനായ വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാളെ ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാർ പണം തട്ടിയത്. അതേസമയം ഒളിവില്‍ പോയ സുനില്‍ദാസിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് ശ്രമം ഊര്‍ജ്ജിതമാക്കി.
Read Also: ഹിമാലയൻ യാത്രക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം