ന്യൂഡൽഹി: പാകിസ്ഥാൻ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സേന നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ ‘വലിയ പ്രസിദ്ധി നേടിയിരുന്നു. ഭീകരവാദികൾ അനാഥരും വിധവമാരും ആക്കപ്പെട്ട സ്ത്രീകളോടുള്ള ആദര സൂചകമായാണ് ഇന്ത്യൻ സർക്കാർ ഈ സൈനിക നടപടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടത്.
ഇന്ത്യൻ സേന പാക് തീവ്രവാദ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തെക്കുറിച്ച് രണ്ട് വനിത ഓഫീസർമാർ മാധ്യമങ്ങളോട് വിവരിച്ചതും ഇതിനിടെ വൈറലായ സംഭവമാണ്.
ഏറ്റവും ഒടുവിൽ ഉത്തർപ്രദേശിലെ കുഷിനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെയ്10 നും 11 നുമിടയിൽ ജനിച്ച 17 പെൺകുട്ടികൾക്ക് സിന്ദൂർ എന്നാണ് പേരിട്ടിരിക്കുന്നത്.
ഈ മാസം ഏഴിന് അർദ്ധരാത്രിയിലാണ് പാകിസ്ഥാനിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്തത്. അത് കേവലം തിരിച്ചടി മാത്രമല്ല, നമ്മുടെ രാജ്യത്തെ സ്ത്രീകളെ രാജ്യം സംരക്ഷിക്കുന്നതിന്റെ തെളിവുകൂടിയാണ്.
ഭർത്താക്കന്മാരേയും മക്കളേയും സഹോദരന്മാരേയും നഷ്ടപ്പെട്ടവരോടുള്ള ആദരം കൂടിയാണത്. അതുകൊണ്ടാണ് ഞാൻ എന്റെ മകൾക്ക് ‘സിന്ദൂർ’ എന്ന് പേരിട്ടതെന്ന് കുഷി നഗർ സ്വദേശിയായ അർച്ചന ഷാഹി പറഞ്ഞു. അതിൽ അഭിമാനമുണ്ടെന്നും അർച്ചന പറഞ്ഞു.
ഞങ്ങളുടെ പെൺകുട്ടികൾ വളർന്ന് വരുമ്പോൾ സിന്ദൂർ എന്ന വാക്കിന്റെ അർത്ഥവും ചരിത്രവും വരെ അവർ തിരിച്ചറിയണം. ആരുടേയും നിർബന്ധത്താലല്ല ഈ പേരുകൾ അമ്മമാർ തങ്ങളുടെ കുട്ടികൾക്ക് നൽകിയത്.
രാജ്യത്തോടും സേനകളോടുമുള്ള ആദര സൂചകമായിട്ടാണ് അമ്മമാർ കുഞ്ഞുങ്ങൾക്ക് സിന്ദൂർ എന്ന പേര് നൽകിയതെന്ന് കുഷിനഗർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ കെ ഷാഹി വാർത്താ ഏജൻസികളോട് പറഞ്ഞു.