പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. ചെന്താമര പ്രതിയായ ഇരട്ടക്കൊലപാതക കേസിൽ പോലീസുകാർ ഉൾപ്പെടെ 133 സാക്ഷികളും, മുപ്പതിലധികം രേഖകളും, ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും ഉൾപ്പെട്ടിട്ടുണ്ട്. ആലത്തൂർ കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുക.
പ്രതി ചെന്താമര ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട ദൃക്സാക്ഷിയുടെ മൊഴിയും, മറ്റ് എട്ടുപേരുടെ രഹസ്യമൊഴിയും ഇതിൽ ഉൾപ്പെടും. 500 ലധികം പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മൂന്ന് തവണ ഈ കുറ്റപത്രത്തിൻറെ ഉള്ളടക്കം പരിശോധനയ്ക്ക് വിദേയമാക്കിയിരുന്നു. തൃശൂർ റേഞ്ച് ഡിഐജി നൽകിയ കൂട്ടിച്ചേർക്കലുകളും രേഖയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. വിചാരണ നടപടികൾക്കായി പിന്നീട് കുറ്റപത്രവും, തൊണ്ടിമുതലും, രേഖകളും ഉൾപ്പെടെ പാലക്കാട് സെഷൻസ് കോടതിയിലേക്ക് എത്തിക്കും.
ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ചെന്താമരയെ പോത്തുണ്ടി മേഖലയിൽ നിന്ന് പിടികൂടുകയായിരുന്നു.
പ്രതി പിടിയിലായ വിവരം അറിഞ്ഞ് ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി നെന്മാറ പോലീസ് സ്‌റ്റേഷന് മുന്നിൽ വലിയ ജനക്കൂട്ടവും തന്നെ തടിച്ചുകൂടിയിരുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ ജനങ്ങളെ പിരിച്ചുവിടാൻ പോലീസിന് ലാത്തിവീശേണ്ട അവസ്ഥയും വന്നിരുന്നു.
വ്യാപക തിരച്ചിലിനൊടുവിൽ രാത്രിയോടെ തിരച്ചിൽ നിർത്തി പോകാൻ ശ്രമിക്കുന്നതിനിടെ ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിശന്നുവലഞ്ഞ ചെന്താമര ഭക്ഷണം കഴിക്കാൻ സ്വന്തം വീടിന് സമീപത്തേക്ക് വരുമ്പോഴായിരുന്നു പോലീസിന്റെ വലയിലായത്. പിടിയിലായ സമയത്ത് അവശനിലയിലായിരുന്നു പ്രതി.