കോഴിക്കോട്: കടയിലേക്ക് വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് നേരെ ജീവനക്കാരന്റെ ആക്രമണം. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥി കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ ജീവനക്കാരനായ അശ്വന്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കടയില്‍ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കാൻ എത്തിയതായിരുന്നു കുട്ടി. എന്നാൽ ഇതിനിടെ ജീവനക്കാരന്‍ കുട്ടിയെ തളളിയിടുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വസ്ത്രം തിരയുന്നതിനിടെ കുട്ടിയെ കഴുത്തിന് പിടിച്ച് തള്ളുകയും ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസമാണ് രക്ഷിതാവിനൊപ്പമാണ് കുട്ടി കടയില്‍ നിന്ന് വസ്ത്രം വാങ്ങിയത്. എന്നാല്‍ ഇത് പാകമല്ലാത്തത്തിനെ തുടര്‍ന്നാണ് കുട്ടി വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയത്.
ആക്രമണത്തിന് പിന്നാലെ രക്ഷിതാവും ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായാണ് വിവരം. സംഭവത്തില്‍ തൊട്ടില്‍പാലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.