കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം
പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് അന്വേഷണ സംഘം രാഹുലിനെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ജഡ്ജിയുടെ വസതിയിൽ ഹാജരാക്കുകയായിരുന്നു.
വീണ്ടും കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.
ജയിലിലേക്ക് മാറ്റുന്നതിന് മുൻപ് രാഹുലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത്.
തിരുവല്ലയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതിയിൽ പറയുന്ന ഹോട്ടലിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രാഹുലിനെ കോടതിയിൽ ഹാജരാക്കിയത്.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ജാമ്യപേക്ഷയിൽ നാളെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിശദമായ വാദം കേൾക്കും.
കേസ് കെട്ടിച്ചമച്ചതാണെന്നും, പരസ്പര സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നും, അതിനാൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
അറസ്റ്റ് അടക്കമുള്ള നടപടികളിൽ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. പ്രതിക്കായി അഡ്വ. ശാസ്തമംഗലം അജിത്താണ് കോടതിയിൽ ഹാജരാകുന്നത്.
English Summary
Palakkad MLA Rahul Mankootathil, arrested in a rape case, has been remanded to Mavelikkara Special Sub Jail after the end of his police custody.
rahul-mankootathil-rape-case-remand-mavelikkara-jail
Rahul Mankootathil, Palakkad MLA, Rape Case, Kerala Politics, Thiruvalla Hotel Case, SIT Investigation, Court News, Crime News









