വാലന്റൈൻസ് ദിനത്തിൽ മൃഗശാലകളുടെ വിചിത്ര ‘നെയിം എ റോച്ച്’ ക്യാമ്പയിൻ
വാലന്റൈൻസ് ദിനം സാധാരണയായി പ്രണയത്തിന്റെയും ചുവന്ന റോസാപ്പൂക്കളുടെയും മധുരപലഹാരങ്ങളുടെയും ദിനമായാണ് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്.
എന്നാൽ ഈ പ്രണയദിനത്തിൽ ഹൃദയം തകർന്നവർക്കും മുൻകാമുകരോട് കടുത്ത വിദ്വേഷം സൂക്ഷിക്കുന്നവർക്കും വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മൃഗശാലകൾ വിചിത്രവും എന്നാൽ കൗതുകകരവുമായ ഒരു അവസരമൊരുക്കുന്നു.
തങ്ങളെ വഞ്ചിച്ചവരോടോ പിണങ്ങിപ്പിരിഞ്ഞവരോടോ ഉള്ള ദേഷ്യം തീർക്കാൻ അവരുടെ പേര് ഒരു ‘പാറ്റ’യ്ക്ക് നൽകി അതിനെ മൃഗങ്ങൾക്ക് ഭക്ഷണമായി കൊടുക്കുന്ന ക്യാമ്പയിനുകൾക്കാണ് ഇപ്പോൾ വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നത്.
പോളണ്ടിലെ ലോഡ്‌സ് നഗരത്തിലുള്ള ഓറിയന്റേറിയം മൃഗശാലയാണ് ഇത്തരമൊരു വേറിട്ട ആശയത്തിന് 2023-ൽ തുടക്കമിട്ടത്.
തങ്ങളുടെ മുൻപ്രണയിനികളോടുള്ള കലിപ്പ് തീർക്കാൻ ആഗ്രഹിക്കുന്നവർക്കായി ഈ വർഷവും അവർ പദ്ധതി തുടരുന്നുണ്ട്.
ഏകദേശം 1,290 രൂപ നൽകുന്ന ആർക്കും ഒരു ‘മഡഗാസ്കർ ഹിസ്സിംഗ്’ പാറ്റയെ ദത്തെടുക്കാനും അതിന് സ്വന്തം എക്സിന്റെ (Ex) പേര് നൽകാനും സാധിക്കും.
കേവലം പേരിടലിൽ മാത്രം ഒതുങ്ങുന്നതല്ല ഈ പദ്ധതി. 3,870 രൂപ നൽകുന്നവർക്ക് തങ്ങളുടെ മുൻകാമുകന്റെയോ കാമുകിയുടെയോ പേരിട്ട ആ പാറ്റയെ മൃഗങ്ങൾ കടിച്ചു തിന്നുന്നതിന്റെ ദൃശ്യങ്ങൾ മൃഗശാല അധികൃതർ അയച്ചുനൽകും.
ഇതിൽ ഏറ്റവും ആകർഷകവും എന്നാൽ അല്പം ഭീകരവുമായത് ‘വിഐപി പാക്കേജ്’ ആണ്. 7,740 രൂപ നൽകുന്നവർക്ക് മൃഗശാലാ അധികൃതരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സ്വന്തം കൈകൊണ്ടുതന്നെ ആ പാറ്റയെ കീരികൾക്ക് ഭക്ഷണമായി നൽകാൻ കഴിയും.
പ്രണയനൈരാശ്യം അനുഭവിച്ചവർക്ക് മാനസികമായ ഒരു ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയും വിചിത്രമായ പാക്കേജുകൾ മൃഗശാലകൾ അവതരിപ്പിച്ചിരിക്കുന്നത്.
കീരികൾ വളരെ ആവേശത്തോടെ പാറ്റകളെ ഭക്ഷിക്കുന്നത് കാണുമ്പോൾ പലർക്കും തങ്ങളുടെ ഉള്ളിലെ സങ്കടവും ദേഷ്യവും മാറുന്നുണ്ടെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.
അമേരിക്കയിലെ ന്യൂയോർക്കിലുള്ള ബ്രോങ്ക്സ് മൃഗശാലയിൽ ഇത്തരമൊരു പദ്ധതി പുതിയ കാര്യമല്ല. കഴിഞ്ഞ 15 വർഷമായി ‘നെയിം എ റോച്ച്’ എന്ന പേരിൽ അവർ വിജയകരമായി ഈ ക്യാമ്പയിൻ നടത്തിവരുന്നു.
വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയുടെ കീഴിലുള്ള ഈ മൃഗശാലകളിൽ ഇതുവരെ 60,000-ത്തിലധികം പാറ്റകൾക്കാണ് ആളുകൾ തങ്ങളുടെ മുൻപ്രണയിനികളുടെ പേര് നൽകിയിരിക്കുന്നത്.
ഈ വിചിത്രമായ ആചാരത്തിലൂടെ ഏകദേശം 10 ലക്ഷം ഡോളർ അഥവാ എട്ടര കോടിയിലധികം രൂപ മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കായി സമാഹരിക്കാൻ അവർക്ക് സാധിച്ചു.
സാധാരണ പാറ്റകളേക്കാൾ വലുപ്പമുള്ള മഡഗാസ്കർ ഹിസ്സിംഗ് പാറ്റകളെയാണ് ഇവിടെയും പ്രധാനമായും ഉപയോഗിക്കുന്നത്.
സാൻ അന്റോണിയോ മൃഗശാലയിലും സമാനമായ രീതിയിൽ ‘ക്രൈ മീ എ കോക്രോച്ച്’ എന്ന പേരിൽ പദ്ധതി നടക്കുന്നുണ്ട്.
ഇവിടെ പാറ്റകൾക്ക് പുറമെ എലികൾക്കും പച്ചക്കറികൾക്കും വരെ ഇഷ്ടമില്ലാത്തവരുടെ പേര് നൽകാൻ അവസരമുണ്ട്. പാറ്റയ്ക്ക് അഞ്ച് ഡോളറും എലിക്ക് പതിനഞ്ച് ഡോളറുമാണ് ഈടാക്കുന്നത്.
ബർമിംഗ്ഹാം മൃഗശാലയാകട്ടെ 20 ഡോളർ നൽകുന്നവർക്ക് പാറ്റയ്ക്ക് പേരിടാനുള്ള അവസരം നൽകുന്നതിനോടൊപ്പം, ആ പേരുകൾ മൃഗശാലയുടെ പ്രധാന കവാടത്തിലെ പ്രത്യേക ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
ഇത് ആഗോളതലത്തിൽ തന്നെ വലിയ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്. ഈ ക്യാമ്പയിനുകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകളാണ് നടക്കുന്നത്.
“എന്റെ എക്സിനെ കണ്ടാൽ ആ കീരി തന്നെ പേടിച്ചോടും” എന്നും “പാറ്റയെ എന്തിനാണ് വെറുതെ കൊല്ലുന്നത്, എക്സിനെ നേരിട്ട് മൃഗങ്ങൾക്ക് ഭക്ഷണമായി കൊടുത്തു കൂടെ” എന്നുമുള്ള കമന്റുകൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിറയുകയാണ്.
വാലന്റൈൻസ് ദിനത്തിലെ ഈ ‘പ്രതികാര’ ക്യാമ്പയിൻ പലർക്കും ഒരു തമാശയാണെങ്കിലും ചിലർ ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
മുൻപ്രണയിനികളോട് വൈര്യം വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ കാരണമാകുമെന്നാണ് ഇവരുടെ വാദം.
എന്നിരുന്നാലും, മൃഗശാലകളെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച ഫണ്ട് ശേഖരണ മാർഗ്ഗമാണ്.
തകർന്ന ബന്ധങ്ങളുടെ കയ്പുള്ള ഓർമ്മകളെ ഒരു ചിരിയോടെ വിട്ടൊഴിയാൻ ആളുകളെ സഹായിക്കുക എന്ന വലിയ ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കുന്നു.









