യുകെയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂട്യൂബറായ ഭർത്താവ് കുറ്റം സമ്മതിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് ബ്രാഡ്‌ഫോർഡ് നഗരത്തിൽ പട്ടാപ്പകലാണ് കുൽസുമ അക്തർ (27) ഭർത്താവ് ഹബീബുർ മാസിന്റെ (26) കുത്തേറ്റ് മരിച്ചത്. അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി തെരുവിലൂടെ നടന്നുപോകവെയായിരുന്നു ക്രൂരത.
കിഴക്കൻ ബംഗ്ലാദേശിലെ സിൽഹെറ്റ് സ്വദേശിയായ ഹബീബുർ മാസ് ബെഡ്‌ഫോർഡ്ഷെയർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇയാൾ യുട്യൂബിൽ യാത്രകളുടെ വ്ളോഗുകളും യുകെയിലെ ജീവിതവും പങ്കുവച്ചിരുന്നു.
ബംഗാളി പരിഭാഷകന്റെ സഹായത്തോടെയാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. വെസ്റ്റ്ഗേറ്റിൽ ഡ്രൂടൺ റോഡുമായി ചേരുന്നിടത്ത് വെച്ച് ഇയാൾ യുവതിയെ കുത്തുകയായിരുന്നു.
തുടർന്ന് കുൽസുമ അക്തറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കുഞ്ഞിന് പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കുൽസുമ അക്തറിന്റെയും ഹബീബുർ മാസിന്റെയും വിവാഹ വസ്ത്രത്തിലുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു.കേസിൽ തിങ്കളാഴ്ച ബ്രാഡ്‌ഫോർഡ് ക്രൗൺ കോടതിയിൽ വിചാരണ ആരംഭിക്കും.
പ്രതി മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റവും കത്തി കൈവശം വെച്ച കുറ്റവും സമ്മതിച്ചു. ജസ്റ്റിസ് കോട്ടർ പ്രതിയെ വിചാരണ വരെ കസ്റ്റഡിയിൽ വിട്ടു.