ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി തോക്കുചൂണ്ടി തട്ടിയെടുത്ത് യുവാക്കൾ
കണ്ണൂർ ജില്ലയിലെ പേരാവൂരിൽ ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ആയുധഭീഷണിയോടെ തട്ടിയെടുത്തതായി പരാതി.
പേരാവൂർ സ്വദേശിയും ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്നയാളുമായ സാദിഖ് അക്കരമ്മലാണ് സംഭവത്തിൽ പേരാവൂർ പൊലീസിൽ പരാതി നൽകിയത്.
ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നതെന്ന് സാദിഖ് പറഞ്ഞു.
ഡിസംബർ 30ന് നറുക്കെടുത്ത ‘സ്ത്രീ ശക്തി’ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് സാദിഖിന് ലഭിച്ചത്. സമ്മാനത്തുക ഒരുകോടി രൂപയാണ്.
എന്നാൽ കുറച്ച് ദിവസങ്ങളായി നാട്ടിൽ ഇല്ലായിരുന്നതിനാൽ ടിക്കറ്റ് ബാങ്കിൽ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല.
പിന്നീട് നാട്ടിലെത്തിയ ശേഷം കടയിൽ വച്ച് സുഹൃത്തുക്കളോട് സംസാരിക്കുന്നതിനിടയിൽ ലോട്ടറി ടിക്കറ്റ് കാണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ സമയത്ത് കടയുടെ പരിസരത്ത് അത്ര പരിചയമില്ലാത്ത ഒരു യുവാവ് ഉണ്ടായിരുന്നുവെന്നും പിന്നീട് പല ദിവസങ്ങളിലും ഇയാളെ അവിടെ കണ്ടിരുന്നുവെന്നും സാദിഖ് പറയുന്നു.
ഇന്നലെ ടിക്കറ്റ് ബാങ്കിൽ നൽകാനായി കൊണ്ടുവന്നെങ്കിലും പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട തിരക്ക് കാരണം ബാങ്കിൽ പോകാൻ കഴിഞ്ഞില്ല.
ഇതിനിടെയാണ് നേരത്തെ കടയുടെ സമീപത്ത് കണ്ടിരുന്ന അതേ പരിചയമില്ലാത്ത യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ എത്തിയത്. ആൾട്ടോ കാറിൽ അഞ്ചംഗ സംഘം സ്ഥലത്തെത്തി.
സംഘം തോക്ക് ചൂണ്ടി സാദിഖിനെ ഭീഷണിപ്പെടുത്തി ലോട്ടറി ടിക്കറ്റ് കൈമാറാൻ ആവശ്യപ്പെട്ടു. ജീവൻ അപകടത്തിലാണെന്ന് തോന്നിയതിനാൽ മറ്റൊരു മാർഗമില്ലാതെ ടിക്കറ്റ് നൽകേണ്ടിവന്നതായി സാദിഖ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ പ്രധാന പ്രതിയെന്ന് കരുതുന്ന ഷുഹൈബ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാൾക്കെതിരെ കുഴൽപ്പണം പൊട്ടിക്കൽ കേസുൾപ്പെടെ ഏഴ് ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പേരാവൂർ എസ്എച്ച്ഒ വ്യക്തമാക്കി.
എന്നാൽ കവർച്ച ചെയ്യപ്പെട്ട ലോട്ടറി ടിക്കറ്റ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മറ്റ് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തിവരികയാണെന്നും, ലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് സമ്മാനത്തുക കൈപ്പറ്റാനുള്ള ശ്രമങ്ങൾ തടയുന്നതിനായി ബന്ധപ്പെട്ട ബാങ്കുകളെയും ലോട്ടറി വകുപ്പിനെയും വിവരം അറിയിച്ചതായും പൊലീസ് അറിയിച്ചു.









