തിരുവനന്തപുരം: കൂടോത്ര വിവാദത്തിൽ കോൺഗ്രസിനെ കണക്കിന് പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാർട്ടിയുണ്ടാവൂ എന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി പറഞ്ഞു. കൂടോത്രം ചെയ്യുന്നവർ ജീവിക്കുന്നത് 2024-ലാണെന്നും ജവഹർലാൽ നെഹ്‌റുവിന്റെയും പാർട്ടിയാണ് നമ്മുടേതെന്ന് ഓർക്കുന്നത് നല്ലതാണെന്നും അബിൻ വിമർശിച്ചു.Youth Congress leader ridiculed Congress in Kudotra controversy
കൂടോത്രം വയ്ക്കാൻ എടുക്കുന്ന പണിയുടെ പകുതി പണി പാർട്ടിയിൽ എടുത്താൽ നല്ല നേതാവാകാമെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു പ്രതികരണം. യങ് ഇന്ത്യ യൂത്ത് ലീഡേഴ്‌സ് മീറ്റിന്റെ കുറ്റ്യാടിയിലെ പരിപാടിയിലാണ് അബിൻ വർക്കിയുടെ പ്രസംഗം.
അബിൻ വർക്കിയുടെ വാക്കുകൾ-
കൂടോത്രം വെച്ചാലൊന്നും പാർട്ടിയുണ്ടാവില്ല. അതാണ് യാഥാർത്ഥ്യം. കൂടോത്രം വെക്കുന്നതൊക്കെ എന്ത് പാടാണ്. ഉദാഹരണമായി ഞാൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു കൂടോത്രം വെച്ചെന്നിരിക്കട്ടെ. ഞാൻ അദ്ദേഹത്തത്തിന്റെ നാളും, ജനന തിയ്യതിയും മറ്റുവിവരങ്ങളുമെടുത്ത് മന്ത്രവാദിയെ പോയി കാണണം.
എന്നിട്ട് എനിക്ക് വേണ്ട രീതിയിൽ ആ കൂടോത്രം ആക്കണം. അതിന് മന്ത്രവാദിക്ക് എന്താണെന്ന് വെച്ചാൽ കൊടുക്കണം. അത് അവിടെ നിൽക്കട്ടെ, രാഹുൽ മാങ്കൂട്ടത്തിലിനെ തകർക്കാൻ വേണ്ടിയുള്ള സാധനങ്ങൾ സുരക്ഷിതമായും രഹസ്യമായും രാഹുൽ മാങ്കൂട്ടം ഇല്ലാത്ത ദിവസം അയാളുടെ വീടിന്റെ മതിൽചാടി കടന്ന് കന്നിമൂല നോക്കി അവിടെ ചെന്ന് സിസിടിവി മാറ്റി കുഴിച്ചിടണം.
അത് കുഴിച്ചിട്ട് ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തി രാഹുൽ മാങ്കൂട്ടത്തിൽ നശിക്കുന്നുണ്ടോ നശിക്കുന്നുണ്ടോയെന്ന് നോക്കി ഇരിക്കണം. രാഹുൽ എംപിയാണെങ്കിൽ ഫ്‌ളൈറ്റിൽ കയറി ഡൽഹിയിൽ എത്തിവേണം ഇത് ചെയ്യാൻ. കെപിസിസി ഓഫീസിലാണെങ്കിൽ സിസിടിവി മറച്ച് ഭാരവാഹികളുടെ കണ്ണുവെട്ടിച്ച് വേണം ഇത് ചെയ്യാൻ.
ഇത്രയും ചെയ്യുകയാണെങ്കിൽ ഞാൻ രാഹുലിനെ മാറ്റി യൂത്ത് കോൺഗ്രസ് അധ്യക്ഷനാവും. ഈ പണിയെടുത്താൽ മതി. സാധാരണ പണിയെടുത്ത് മുന്നോട്ട് പോകാൻ ഇത്ര ബുദ്ധിമുട്ടില്ല. ഇത് 2024 ആണ്. ജവഹർലാൽ നെഹ്‌റുവിന്റെയും കൂടി പാർട്ടിയാണിതെന്ന് കൂടോത്രം ചെയ്തവർ മനസ്സിലാക്കുന്നത് നന്നാവും. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാർട്ടിയുണ്ടാവൂ, പണിയെടുത്താലെ നേതാവ് ആവുകയുള്ളു.









