കോഴിക്കോട്: ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവിനെ എക്‌സൈസ് പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡന്റായ രഞ്ജിത് ലാൽ, അഭിലാഷ് എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി രഹസ്യവിവരത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ മൂന്നര ലിറ്റർ വാറ്റ് ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങൾ തുടങ്ങിയ സാധനങ്ങളാണ് ഇവരിൽ നിന്ന് പിടികൂടിയത്.
മകളുടെ പിറന്നാൾ ആഘോഷത്തിന് സുഹൃത്തുക്കൾക്ക് വേണ്ടി മദ്യം വാങ്ങാൻ പോയ സമയത്താണ് ഇവർ എക്സൈസിന്റെ വലയിലായത്. ഇവരെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെ തുടർന്ന് രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തു.
അധ്യാപകർക്ക് റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകാൻ ഒന്നരലക്ഷം രൂപ കൈക്കൂലി; വിരമിച്ച അധ്യാപകൻ വിജിലൻസ് പിടിയിൽ
കൊച്ചി: അധ്യാപകരിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിച്ച വിരമിച്ച അധ്യാപകൻ വിജിലൻസ് പിടിയിൽ. വടകര സ്വദേശി വിജയനാണ് പിടിയിലായത്. റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകുന്നതിനാണ് അധ്യാപകരിൽ നിന്നും ഇയാൾ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.
കോട്ടയം പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. സെക്രട്ടറിയേറ്റിലെ ജനറൽ എഡ്യുക്കേഷൻ വിഭാഗത്തിലെ ജീവനക്കാരൻ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇയാൾ കൈക്കൂലി വാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം.
കോട്ടയം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുളള റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകുന്നതിനാണ് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.
കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തുനിന്നുമാണ് ഇയാളെ വിജിലൻസ് പിടികൂടിയത്.