വിഴിഞ്ഞത്ത് സ്‌കൂട്ടറിലെത്തിയ യുവാക്കൾ നടന്നുപോകുകയായിരുന്ന വയോധികയുടെ സ്വർണമാല പൊട്ടിച്ചുകടന്നു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ പ്രതികളെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റുചെയ്തു.
ഉച്ചക്കട ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷം പയറ്റുവിളയിലെ വീട്ടിലേക്ക് പോകുകയായിരുന്ന കമലാക്ഷിയുടെ(80)ഒന്നേകാൽ പവൻ തൂക്കമുളള മാലയാണ് പൊട്ടിച്ചുകടന്നത്. നെയ്യാറ്റിൻകര പെരുമ്പഴൂതുർ വടക്കോട് തളിയാഴ്ച്ചൽ വീട്ടിൽ ജയകൃഷ്ണൻ(42) ഇയാളുടെ സുഹ്യത്ത് ചെങ്കൽ ഇറച്ചികാണിപൊറ്റയിൽ വീട്ടിൽ മനോജ്(31) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്ത്.
പ്രതികളിൽ മനോജിന്റെ സ്‌കൂട്ടറാണ് മോഷണത്തിന് ഉപയോഗിച്ചത്. ഇതിന്റെ നമ്പർ പ്ലേറ്റിനെ ഇൻസുലേഷൻ ടേപ്പുപയോഗിച്ച് മറച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. പൊട്ടിച്ചെടുത്ത മാല നെയ്യാറ്റികരക്കടുത്ത് പിരായിമൂട് എന്ന സ്ഥലത്തുളള സ്വകാര്യ സ്വർണപണയ സ്ഥാപനത്തിൽ 60000 രൂപയ്ക്ക് പണയം വെച്ചു. തുടർന്ന് ഇരുവരും പണം പങ്കിട്ടെടുത്തു എന്നും പോലീസ് പറഞ്ഞു.
എസ്.ഐ.മാരായ ഡി.ഒ. ദിനേശ്, എം. പ്രശാന്ത്, എ.എസ്.ഐ. അജികുമാർ, എസ്.സി.പി.ഒ. സതീഷ്, സി.പി.ഒ.മാരായ സുജിത്, ഷെഫിൻ ജോണി എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.