കൊച്ചി: ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായ യുവാവ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ ചികിത്സയില്‍.
എളമക്കര കീര്‍ത്തിനഗറില്‍ താമസിക്കുന്ന ചെറായി ചെറു പറമ്പില്‍ സനില്‍ (49) ആണ് തലയിൽ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.
പനമ്പിള്ളിനഗറില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലാണ് യുവാവ് കൃത്രിമമായി മുടിവച്ചു പിടിപ്പിക്കുന്ന ചികിത്സ നടത്തിയത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനെ തുടര്‍ന്ന് സനിലിന്റെ തലയില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്.
ഫെബ്രുവരി 26, 27 തീയതികളിലാണ് കൊച്ചിയിൽ വെച്ച് യുവാവ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായത്. ദിവസങ്ങള്‍ക്കകം തലയില്‍ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടു.
വേദന സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്ഥാപന അധികൃതരെ അറിയിച്ചെങ്കിലും വേദന സംഹാരി ഗുളികകള്‍ നല്‍കി യുവാവിനെ സ്ഥാപനം മടക്കി അയയ്ക്കുകയയിരുന്നു.
സ്ഥിതി വഷളായതോടെ സനില്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പരിശോധനയില്‍ മുടിവച്ചുപിടിപ്പിച്ച ഭാഗത്ത് ഗുരുതരമായ അണുബാധ കണ്ടെത്തുകയായിരുന്നു.
തലയിലെ തൊലി നഷ്ടപ്പെടുകയും പഴുപ്പ് നിറയുകയും ചെയ്തെന്ന് പരിശോധനയിൽ തെളിഞ്ഞു. യുവാവ് ഇതിനകം നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. ഇപ്പോള്‍ തലയിലെ പഴുപ്പ് വലിച്ചെടുക്കുന്നതിന് പ്രത്യേക ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ്. പനമ്പള്ളി നഗറിലെ സ്ഥാപനത്തിനെതിരെ യുവാവ് നിയമ നടപടികള്‍ക്കൊരുങ്ങിയതോടെ ഉടമ ക്ലിനിക് പൂട്ടി മുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.









