ഫിലിപ്പീൻസ്; പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് മൃഗശാലയിലെ മുതലയോടൊപ്പം സെൽഫി എടുക്കാനെത്തിയ സഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഫിലിപ്പീൻസിലെ സാംബോംഗ സിബുഗേയിലെ മൃഗശാലയിലാണ് സംഭവം. അരമണിക്കൂർ നേരമാണ് യുവാവ് മുതലായുമായി മല്പിടുത്തമുണ്ടായത്.
യുവാവിനെ മുതല ആക്രമിക്കുന്നത് മറ്റ് സഞ്ചാരികൾ ക്യാമറകളില്‍ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വേലി ചാടിക്കടന്ന് വെള്ളത്തിലേക്ക് ഇറങ്ങി പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു പിന്നാലെ പൂർണവളർച്ചയെത്തിയ പെൺ മുതല യുവാവിനെ ആക്രമിക്കുകയായിരുന്നു.
യുവാവിന്‍റെ ശരീരത്തില്‍ പിടിമുറുക്കിയ മുതല കയ്യില്‍ ആഴത്തില്‍ കടിച്ചു. പിന്നാലെ പരിഭ്രാന്തരായ മറ്റു സഞ്ചാരികള്‍ നിലവിളിക്കാന്‍ തുടങ്ങി. യുവാവ് കുതറിയപ്പോള്‍ അയാളുടെ തുടയിലും മുതല കടിക്കുകയായിരുന്നു.
ഒടുവിൽ മൃഗശാലയില്‍ നിന്നുള്ള ഉദ്യോഗസ്ഥരില്‍ ഒരാള്‍ സിമന്റ് കഷണം ഉപയോഗിച്ച് മുതലയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ മുതല പിടിവിട്ടു. മുറിവുകളില്‍ നിന്നുള്ള അമിത രക്തസ്രാവത്തോടെ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ മുറിവുകളില്‍ 50 ലധികം തുന്നലുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.