വേട്ടയാടാൻ കാട്ടിലേക്കു പോയ യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. സംഭവത്തിൽ ബന്ധുക്കളായ രണ്ടു പേർ പിടിയിലായി.
കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്കു വേട്ടയാടാൻ പോയ സുരണ്ടൈമല ഗ്രാമത്തിലെ സഞ്ജിത്ത് (23) ആണു കൊല്ലപ്പെട്ടത്.
കാരമട വെള്ളിയങ്കാട് കുണ്ടൂർ കെ.മുരുകേശൻ (37), അൻസൂർ സ്വദേശി എൻ.പാപ്പയ്യൻ (കലിയ സ്വാമി- 50) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയാണ് മാൻവേട്ടയ്ക്കായി മൂവരും നാടൻ തോക്കുമായി കാട്ടിലേക്കു പോയത്. മൂവരും മദ്യലഹരിയിലായിരുന്നു. വേട്ട തുടരുന്നതിനിടെ പാപ്പയ്യൻ സഞ്ജിത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.
യുവാവ് സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്തു നിന്ന് മുങ്ങി. പിന്നീട് നാട്ടുകാരിൽ നിന്നു വിവരമറിഞ്ഞ പില്ലൂർ പൊലീസ് സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി.
തുടർന്ന് മൃതദേഹം മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലേക്കു മാറ്റി. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന മുരുകേശനെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് കഥകൾ അറിഞ്ഞത്.
പാപ്പയ്യൻ ഒളിവിൽ കഴിയുന്ന സ്ഥലവും മുരുകേശൻ പറഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു.