പത്തനംതിട്ട: മോഷ്ടിച്ച ഓട്ടോയുമായി വീണ്ടും മോഷണത്തിനെത്തിയ യുവാവ് പിടിയിൽ. മലപ്പുറം കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് അറസ്റ്റിലായത്. കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച വണ്ടിയുമായി പത്തനംതിട്ടയിലാണ് ഇയാൾ മോഷണം നടത്താൻ ശ്രമിച്ചത്.
മോഷ്ടിച്ച ഓട്ടോയുമായി കാമുകിയ്‌ക്കൊപ്പം പത്തനംതിട്ടയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഇയാളെ പിടികൂടിയത്. പത്തനംതിട്ടയില്‍ മോഷണ ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണമാണ് ഇയാളിലേക്കെത്തിച്ചത്.
മെയ് 30ന് വാഴമുട്ടം സെന്റ് ബഹനാന്‍ പള്ളിയിലെ കുരിശടിയുടെ ചില്ല് തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് സിസിടിവി പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷയില്‍ വന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.
ഇതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപകമാക്കിയത്. മെയ് 28നാണ് പ്രതി ഓട്ടോറിക്ഷ മോഷ്ടിച്ചത്. ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്ന പറമ്പിന്റെ പരിസരത്ത് ഇയാളെ ചിലര്‍ കണ്ടിരുന്നു.
തുടർന്ന് ഓട്ടോയുമായി രക്ഷപ്പെടുന്ന സമയം ഡീസല്‍ നിറയ്ക്കാന്‍ കയറുകയും പണം കൊടുക്കാതെ കടന്നുകളയുകയും ചെയ്തു. ഈ മൂന്ന് കേസുകളിലും പ്രതി ഒരാളെന്ന് പൊലീസിന് മനസിലായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയില്‍ നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയായിരുന്നു.