ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി ജേതാവുമായിരുന്ന ഓംചേരി എൻഎൻ പിള്ള (101) അന്തരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയില കഴിയവെ ആണ് അന്ത്യം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം 1951ലാണ് ഡൽഹിയിലെത്തിയത്. ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു.
കോട്ടയം വൈക്കം ടിവി പുരത്തിനടുത്തുള്ള മൂത്തേടത്തുകാവെന്ന കൊച്ചു ഗ്രാമത്തിൽ 1924 ഫെബ്രുവരി ഒന്നിനാണ് പി. നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയമകനായി ഓംചേരി എൻ.എൻ. പിള്ളയുടെ ജനനം.
1972ൽ പ്രളയമെന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2010ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിരുന്നു. ‘ആകസ്മികം’ എന്ന ഓർമക്കുറിപ്പിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
വൈക്കത്തുള്ള ഇംഗ്ലിഷ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം ആലുവയിലെ അദ്വൈതാശ്രമത്തിൽ ആഗമാനന്ദ സ്വാമികളുടെ കൂടെ താമസിച്ചു രണ്ടു വർഷം സംസ്‌കൃതവും വേദവും പുരാണ ഇതിഹാസങ്ങളും പഠിച്ചു.
കോട്ടയം സിഎംഎസ് കോളജിലെ ഇന്റർമീഡിയറ്റ് എടുത്തു. ഇതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഇസ്ലാമിക് ചരിത്രവും സംസ്‌കാരവും എന്ന വിഷയത്തിൽ ബിരുദമെടുത്തു. തുടർന്ന് 1951ൽ ആകാശവാണിയിൽ ഉദ്യോഗസ്ഥനായി ഡൽഹിയിലെത്തി.
ആകാശവാണി മലയാളം വാർത്താവിഭാഗത്തിൽ ഉദ്യോഗസ്ഥനായി ദില്ലിയിലെത്തിയ ഓംചേരി പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ, പ്രചരണ വിഭാഗം ഉദ്യോഗസ്ഥൻ എന്നീ ചുമതലകൾ വഹിച്ചു. 1962ൽ കേന്ദ്ര ഇൻഫർമേഷൻ സർവീസിൽ ഉദ്യോഗസ്ഥനായി.
മെക്സിക്കൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റി, വാട്ടൻ സ്‌കൂൾ എന്നിവിടങ്ങളിൽ മാസ് കമ്മ്യൂണിക്കേഷനിൽ ഉന്നത പഠനം നടത്തി മടങ്ങിയെത്തിയശേഷം ഇന്ത്യൻ ഇന്സ്റ്റിറ്റിയൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷനിൽ പ്രൊഫസറായി.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ചീഫ് സെൻസേഴ്സ് ഓഫീസ് എന്നിവിടങ്ങളിൽ ജോലി ചെയ്ത ഓംചേരി 1989 ഫെബ്രുവരി 1ന് കേന്ദ്ര സർവീസിൽ നിന്നു വിരമിച്ചു. പിന്നീട് 2019 ഡിസംബർ വരെ ഭാരതീയ വിദ്യാഭവനിലെത്തിയ ഓംചേരി അവിടെ ജോലി ചെയ്തു.