യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചശേഷം നഗ്നയാക്കി നടത്തിയെന്ന് പരാതി. ഉത്തരാഖണ്ഡിലെ യു.എസ് നഗറിലാണ് കൊടും മക്രൂരത അരങ്ങേറിയത്. ഭര്‍ത്താവും ഇയാളുടെ സഹോദരനും പിതാവും ചേര്‍ന്ന് വസ്ത്രങ്ങള്‍ വലിച്ചൂരിയ ശേഷം മര്‍ദിക്കുകയും വീട്ടിനുള്ളിലൂടെ നടത്തിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഫെബ്രുവരി ആറിനാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
15 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് നിരന്തരം മര്‍ദിക്കാറുണ്ടെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു. ഫെബ്രുവരി ആറിന് മദ്യപിച്ചെത്തിയ ഭർത്താവും ബന്ധുക്കളും ചേര്ന്ന് യുവതിയെ ക്രൂരമായി മർദ്ദിക്കുകയും വസ്ത്രങ്ങൾ കീറിയശേഷം നഗ്നയായി നടത്തുകയുമായിരുന്നു. സംഭവശേഷം യുവതി ഉത്തര്‍പ്രദേശിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയും സഹോദരനുമൊത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. പരാതി നൽകിയതിന്റെ പിറ്റേന്നും പ്രതികൾ വീട്ടിലെത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. മക്കളെ ഓര്‍ത്തിട്ടാണ് ഭര്‍ത്താവിന്റെ ക്രൂരത ഇത്രയുംനാള്‍ സഹിച്ചതെന്ന് അവര്‍ പറയുന്നു. ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ യു.പി പോലീസ് അറസ്റ്റുചെയ്തു.