മാൽപെ: മീൻ മോഷ്ടിച്ചെന്ന ആരോപണത്തിന്മേൽ യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കർണാടക ഉഡുപ്പിയിലെ മാൽപെയിലാണ് സംഭവം നടന്നത്.
വിജയനഗര സ്വദേശിനിയായ യുവതിയാണ്, ജനങ്ങൾ നോക്കിനിൽക്കെ ആക്രമിക്കപ്പെട്ടത്. മാർച്ച് 18ന് നടന്ന ക്രൂര സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസിന്റെ മുൻപിൽ എത്തുന്നത്.
അതുകൊണ്ടുതന്നെ ബുധനാഴ്ചയാണ് വിഷയത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ മർദിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് പോലീസ്. യുവതിയെ മർദിച്ച സംഭവം മനുഷ്യത്വരഹിതമാണെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിഷയത്തോട് പ്രതികരിച്ചത്.
സ്ത്രീകൾ ഉൾപ്പെടെ നാലുപേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. നിരവധി ആളുകളുടെ മുന്നിൽവെച്ചാണ് മീൻ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ മർദനത്തിന് ഇരയാക്കിയത്. മാത്രമല്ല യുവതിയെ മരത്തിൽ കെട്ടിയിട്ട് മുഖത്ത് അടിക്കുകയും ചെയ്തു.
സംഭവത്തിൽ ദളിത് വിഭാഗത്തിലുള്ളവർക്കെതിരായ അതിക്രമം തടയൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സുന്ദർ, ശിൽപ, ലക്ഷ്മി ഭായി എന്നീ സ്ത്രീകളും, അതുകൂടാതെ ഒരാളുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
യുവതി ആക്രമണത്തിനിരയായ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഉഡുപി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാ കുമാരി കെ വിശദമാക്കി. കാര്യം എന്താണെങ്കിലും ആളുകളെ കൈകാര്യം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും, വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ എസ്പിക്ക് നിർദേശം നൽകിയതായും ഡെപ്യൂട്ടി കമ്മീഷണർ വിശദമാക്കി.